ആലപ്പുഴ: കായംകുളത്ത് 42കാരി മരിച്ചത് പാമ്പുകടിയേറ്റിട്ടെന്ന് ഉറപ്പിക്കാൻ ആകില്ലെന്ന് ആശുപത്രിയുടെ വിശദീകരണം. മരിച്ച സെലീനയ്ക്ക് പാമ്പ് കടിയേറ്റത്തിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു. എന്തോ കടിച്ചു എന്ന രീതിയിൽ ബോധത്തോടെയാണ് എത്തിയത്. പാമ്പുകടിയേറ്റതിൻ്റെ വ്യക്തമായ ലക്ഷണങ്ങളില്ലാതെ ആൻ്റി - വെനം നൽകാൻ സാധിക്കില്ല. പാമ്പാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ ഉറപ്പിക്കാൻ ആകൂവെന്നും കായംകുളം ഗവ. ആശുപത്രിയിലെ ഡോക്ടർ ശ്രീപ്രസാദ് പറഞ്ഞു.
അതേസമയം, ആൻ്റി വെനം ആശുപ്തരിയിൽ ഇല്ലായിരുന്നുവെന്ന് സെലീനയുടെ കുടുംബം ആരോപിച്ചു. നൂറനാടുള്ള ആശുപത്രിയിലേക്കോ വണ്ടാനം മെഡിക്കൽ കോളേജിലേക്കോ സെലീനയെ കൊണ്ടുപോകാമെന്ന് ഡോക്ടർ പറഞ്ഞു. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാത്ത രോഗിയെ എന്തിനാണ് ഇത്തരത്തിൽ ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതെന്ന് കുടുംബം ചോദിച്ചു.
ഇന്നലെയാണ് ചേരാവള്ളി സ്വദേശി വടക്കേ തേപ്പിൽ സെലീന (42) മരിച്ചത്. കൊറ്റുകുളങ്ങരയിൽ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിനെത്തി മകൾക്കൊപ്പം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടെയാണ് സെലീനയ്ക്ക് കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെട്ടത്. മകളും ബന്ധുക്കളും പാമ്പ് പോകുന്നതായി കണ്ടുവെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഇവരെ ഉടൻ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.