എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവിൽ നിർമിക്കുന്ന വീടുകളുടെ പ്ലാൻ കൈമാറി. കാക്കനാട് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വി.പി. സജീന്ദ്രൻ എംഎൽഎയാണ് കുടുംബങ്ങൾക്ക് പ്ലാനുകൾ കൈമാറിയത്. 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളുടെ മൂന്ന് വ്യത്യസ്ത സ്കെച്ചുകളാണ് തയ്യാറാക്കിയത്. മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, സ്വീകരണമുറി, സിറ്റൗട്ട്, അടുക്കള എന്നിവ ഉൾപ്പെടുന്നതാണ് വീടുകൾ. ജൂലൈ 16നകം തറക്കല്ലിടൽ കർമം നിർവഹിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കൽ നടപടിക്ക് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നിരുന്നു. മന്ത്രി റോജി എം. ജോണിൻ്റെ നേതൃത്വത്തിൽ നടന്ന നിരവധി ചർച്ചകൾക്കൊടുവിലാണ് പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടത്. പാരിയത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ചുസെന്റ് സ്ഥലവും റോഡ് സൗകര്യവും ഉറപ്പാക്കുമെന്ന് മന്ത്രി റോജി എം. ജോൺ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ അവിടെ വീട് വച്ചുനൽകുമെന്നും അതിന് കരാർ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. വീടുനിർമാണം പൂർത്തിയാകുന്നതുവരെ ഉന്നതിയിൽ നിലവിലെ വീടുകളിൽത്തന്നെ താമസിക്കാമെന്നും ധാരണയായിരുന്നു.