കണ്ണൂർ: വെള്ളിയാംപറമ്പിലെ കിൻഫ്രാ വ്യവസായ പാർക്കിൽ 3.5 ലക്ഷം കോടിയുടെ പദ്ധതി വാഗ്ദാനം. ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്‌സിക്ക കമ്പനിയാണ് നിക്ഷേപം നടത്തുക. ആയിരം ഏക്കർ സ്ഥലത്ത് ഗോൾഡ് സിറ്റി സ്ഥാപിക്കുന്നതാണ് പദ്ധതി. കിൻഫ്ര വ്യവസായ പാർക്കിൽ കെ.കെ. ശൈലജ എംഎൽഎ ഗോള്‍ഡ്‌സിക്ക അധികൃതരുമായി ചർച്ച നടത്തി. രണ്ടാഴ്ചക്കുള്ളിൽ കമ്പനിയുടെ ഓഫീസ് കിൻഫ്രയിൽ പ്രവർത്തനം ആരംഭിക്കും.
3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഗോള്‍ഡ്‌സിക്ക വെള്ളിയാംപറമ്പിലെ കിൻഫ്ര വ്യവസായ പാർക്കിന് നൽകിയിരിക്കുന്നത്. ആയിരം ഏക്കർ സ്ഥലമാണ് കമ്പനി ആവശ്യപ്പെട്ടത്. അഞ്ചു ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. സ്ഥലവും വൈദ്യുതി, വെള്ളം തുടങ്ങിയ മറ്റു സൗകര്യങ്ങളും ആദ്യഘട്ടത്തിൽ ഓഫീസ് തുടങ്ങാൻ ആവശ്യമായ കെട്ടിടവും സർക്കാർ ലഭ്യമാക്കും. ഓഫീസ് പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലം ലഭിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ ഗോൾഡ് സിറ്റിയുടെ നിർമ്മാണം ആരംഭിക്കും. ആഗോള സ്വര്‍ണ വ്യവസായ രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള ഗോള്‍ഡ്‌സിക്ക പോലുള്ള കമ്പനികൾ വ്യവസായ പാർക്കിൻ്റെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകും മുമ്പ് തന്നെ വന്‍ നിക്ഷേപ വാഗ്ദാനവുമായി രംഗത്തെത്തിയത് പാര്‍ക്കിൻ്റെ ഭാവിവികസനത്തിന് ഊർജ്ജമാകുമെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു.
കിൻഫ്ര പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയിലാണ് ഓഫീസിനായി സ്ഥലം അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇത്തരമൊരു സംരംഭം ആരംഭിക്കാൻ വിവിധ അനുമതികൾ ആവശ്യമാണെന്നും അവ നേടിയെടുത്ത് വരികയാണെന്നും ഗോള്‍ഡ്‌സിക്ക എംഡി എസ്. തരൂജ് പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന സ്വര്‍ണ അയിരിൻ്റെ ശുദ്ധീകരണം മുതല്‍ ഡിസൈനിംഗും ആഭരണനിര്‍മാണവും വരെയുള്ള മുഴുവന്‍ കാര്യങ്ങളും ചെയ്യാനാകും വിധത്തിലാണ് ഗോള്‍ഡ് സിറ്റി വിഭാവനം ചെയ്യുന്നത്. ധാരണാപത്രം ഒപ്പിട്ട് കൈമാറി ആഴ്ചകൾ പിന്നിടും മുമ്പെയാണ് കമ്പനി പ്രതിനിധികൾ ചർച്ചകൾക്കായി മട്ടന്നൂരിലെത്തിയത്.