KERALA

മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യക്കടത്ത്; മുഖ്യപ്രതി സിന്ധുവിനെ ഉടൻ കൊച്ചിയിൽ എത്തിക്കും

സിന്ധുവാണ് മനുഷ്യക്കടത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്ന് പൊലീസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിനെ ഉടൻ കൊച്ചിയിൽ എത്തിക്കും. സിന്ധുവാണ് മനുഷ്യക്കടത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അലീന സിന്ധുവിൻ്റെ ഏജൻ്റാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നാണ് പരാതിയില്‍ പറയുന്നത്. 

പൊലീസ് കസ്റ്റഡിയിൽ പ്രതി അലീനയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കി. ഈ സമയത്തും പ്രതികൾക്ക് പുറമെ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് എന്നതിലേക്കാണ് ഇത്തരം കാര്യങ്ങൾ വിരൽചൂണ്ടുന്നത്. പ്രതികൾക്ക് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. വരുംദിവസങ്ങളിൽ മൂന്നു പേരെയും ഒരുമിച്ച് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസിൻ്റെ തീരുമാനം. കേസില്‍ അഞ്ചു പ്രതികളാണ് ഉള്ളത്. വിദേശത്തുള്ള രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

വിസിറ്റിങ് വിസയിലാണ് ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് 25,000 രൂപ ലഭിക്കും. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സംഘത്തെ നിയന്ത്രിക്കുന്ന സംഘങ്ങളുണ്ടോ എന്നും വിദേശത്തുള്ള പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം ഇൻ്റർപോളിൻ്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.

മോഹന വാഗ്ദാനങ്ങൾ നൽകി യുവതികളെ ദുബായിൽ എത്തിച്ച ശേഷം ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോകും. അവിടെ വച്ച് മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗീക ചൂഷണത്തിന് ഇരയാക്കുകയാണ് പതിവെന്ന് പൊലീസിന് വിവരം ലഭിച്ചു. ബോധരഹിതരാകുന്നതോടെ പലർക്കും കാഴ്ചവയ്ക്കും. പിന്നീട് മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ കാട്ടി ക്രൂര മർദ്ദനവും ഭീഷണിയും തുടരും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തും. ഇതുവച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തും. ദൃശ്യങ്ങൾ പുറത്ത് പോകുമെന്ന ഭയത്തിലാണ് പലരും പരാതി പറയാത്തത് എന്നും പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT