KERALA

'പത്മഭൂഷൻ സ്വീകരിക്കാതിരിക്കാൻ ഞാൻ അത്ര മണ്ടനല്ല'; രാഷ്ട്രീയ ഇടപെടലുണ്ടെന്ന വാർത്ത നിഷേധിച്ച് വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിവാദമുണ്ടാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു

Author : വിന്നി പ്രകാശ്

പത്മഭൂഷനിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം നിഷേധിച്ച് എസ്എൻഡിപി വെള്ളാപ്പള്ളി നടേശൻ. പത്മഭൂഷൻ സ്വീകരിക്കുമെന്നും വ്യക്തമാക്കി. പത്മഭൂഷൻ സ്വീകരിക്കാതിരിക്കാൻ താൻ അത്ര മണ്ടനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടെല്ലാം കുറ്റം എന്ന് പറയുന്നത് പോലെയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിവാദമുണ്ടാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

പത്മഭൂഷണം തനിക്ക് കിട്ടിയത് സംഘടനാപ്രവർത്തനത്തിനാണ്. വെള്ളാപ്പള്ളിയുടെ മാത്രം കഴിവല്ല ഇതൊന്നും. സമുദായത്തിനാണ് പുരസ്ക്കാരം. പുരസ്കാരം ഗുരുദേവന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചാനലുകൾ റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരുടെ വേദനകൾ കാണുന്നില്ല.ചില ചാനലുകൾ ചോര കുടിക്കുന്ന കുറുക്കൻമാരാണ്. മാധ്യമങ്ങൾ തമ്മിൽ തല്ലിക്കാൻ നോക്കുകയാണ്. നായൻമാർ സഹോദരൻമാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇരു വിഭാഗക്കാരും ഹിന്ദു രക്തമാണ്. സുകുമാരൻ നായരേയോ എൻ എസ് എസിനേയോ തള്ളിപ്പറയരുത് എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സുകുമാരൻ നായർ നിഷ്കളങ്കനായ മനുഷ്യനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ വ്യത്യസ്ത അഭിപ്രായം ബോർഡിൽ വന്നത് കൊണ്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന് മാറ്റി പറയേണ്ടി വന്നതെന്നും ന്യായീകരിച്ചു. ഐക്യനീക്കത്തെ പിന്തുണച്ചത് അദ്ദേഹത്തിൻ്റെ ഉള്ളിൽ നിന്നുള്ള വികാരമായിരുന്നു. അന്ന് പറഞ്ഞത് സുകുമാരൻ നായർ എന്ന വ്യക്തിയാണ്. പിന്നീട് ബോർഡിൽ വന്നപ്പോൾ രാഷ്ട്രീയക്കാർ രാഷ്ട്രീയമായി ചിന്തിച്ചു.രാഷ്ട്രീയ ഇടപെടൽകൊണ്ടാണ് ഐക്യ നീക്കത്തിൽ നിന്നും പിന്മാറിയെന്നാണ് വാർത്തകൾ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നായാടി മുതൽ നസ്രാണി വരെ ഐക്യമാണ് ലക്ഷ്യം. എൻഎസ്എസ് സഹോദര സമുദായമാണ്. ഇന്നല്ലെങ്കിൽ നാളെ ഈ പുളിഞ്ചി പൂക്കും. തുഷാറിനെ സുകുമാരൻ നായർ ആദ്യം എതിർത്തിരുന്നില്ല. എൻ്റെ മകനെപ്പോലെയാണെന്നാണ് പറഞ്ഞത്. തുഷാർ വരുമെന്ന് സുകുമാരൻ നായരെ വിളിച്ചു പറഞ്ഞിരുന്നു. അപ്പോഴൊന്നും എതിർപ്പ് പറഞ്ഞിരുന്നില്ല. പിന്നീട് ബോർഡ് കൂട്ടിയപ്പോഴാണ് തീരുമാനം മാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

SCROLL FOR NEXT