വയനാട്: പനമരം പഞ്ചായത്തിലെ താളിപ്പാറ ചെറുമലയിൽ റിസോർട്ടിന്റെ മറവിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി. ചെങ്കുത്തായ മലമുകളിൽ സ്വിമ്മിങ് പൂൾ അടക്കം നിർമിക്കുന്നത് മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്നതായും നാട്ടുകാർ പറയുന്നു. റിസോർട്ടിൽ വാട്ടർ ടാങ്ക് നിർമിക്കാൻ ലഭിച്ച അനുമതിയുടെ മറവിലാണ് സ്വിമ്മിങ് പൂൾ നിർമിക്കുന്നത് എന്നാണ് ആരോപണം.
150 മീറ്ററിലേറെ ഉയരമുള്ള മലയുടെ മുകളിലാണ് അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റിസോർട്ടിനോട് ചേർന്ന് 12 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലുമാണ് സ്വിമ്മിങ് പൂൾ നിർമിക്കുന്നത്. എന്നാൽ നേരത്തെ 2024ൽ പഞ്ചയാത്തനുവദിച്ച പ്ലാനിലെ വാട്ടർ ടാങ്കിനു പകരമായാണ് അനുമതിയില്ലാതെ സ്വിമ്മിങ് പൂൾ നിർമാണമെന്നാണ് ഉയരുന്ന പരാതി. മലമുകളിൽ സ്വിമ്മിങ് പൂള്‍ നിർമിക്കുന്നത് മണ്ണിടിച്ചിൽ അടക്കം അപകടഭീഷണി ഉയർത്തുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
ജില്ലയിൽ കനത്ത മഴ മൂലം റെഡ് അലേർട്ട് പ്രഖ്യാപിച്ച ഇക്കഴിഞ്ഞ ദിവസങ്ങളിൽ പോലും മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിർമാണ പ്രവർത്തനം നടന്നിരുന്നു. ഇതിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായതുമില്ല. പഞ്ചായത്തിന്റെ ഒത്താശയോടെയാണ് അനധികൃത നിർമാണമെന്നും പരാതിയുണ്ട്. മുപ്പതോളം കുടുംബങ്ങളാണ് ഈ ചെറുമലയുടെ താഴെ താമസിക്കുന്നത്. അതേസമയം, എല്ലാ അനുമതിയോടും കൂടിയാണ് മലമുകളിലെ നാർമാണ പ്രവർത്തനങ്ങൾ എന്നാണ് റിസോർട്ട് ഉടമയുടെ വാദം.