സിപിഐഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ നിർണായകമായ ഫോൺ സംഭാഷണം പുറത്ത്. വ്യവസായിയായ ഷർഷാദും രാജേഷ് കൃഷ്ണയും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ആദ്യ പരാതി നൽകിയതിന് പിന്നാലെയാണ് രാജേഷ് കൃഷ്ണയെ വിളിച്ച് മുഹമ്മദ് ഷെർഷാദ് വിളിച്ചത്. തെറ്റ് പറ്റിയെന്നും, കാണാൻ അവസരം തരണമെന്നമായിരുന്നു ഏറ്റുപറച്ചിൽ. കാണേണ്ട കാര്യമല്ല, കണ്ടാൽ തീരുന്ന പ്രശ്നമല്ല തമ്മിലെന്നാണ് രാജേഷ് കൃഷ്ണയുടെ മറുപടി പരമാവധി ദ്രോഹിച്ചില്ലേ എന്നും രാജേഷ് പറയുന്നതായി കേൾക്കാം.
അതേസമയം വിവാദത്തിൽ സിപിഐഎം, പ്രതിപക്ഷ വാക്പോര് തുടരുകയാണ്. വിവാദങ്ങൾക്ക് അൽപായുസ് മാത്രമെന്ന് പി. ജയരാജൻ പ്രതികരിച്ചു. അന്തസാരമില്ലാത്ത ആരോപണം എന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ പ്രതിരോധം. നിലവിലെ ആരോപണങ്ങളെ പൂർണമായും പുച്ഛിച്ചു തള്ളുന്നു. ഗോവിന്ദൻ മാഷിൻ്റെ മകൻ വളർന്നുവരുന്ന ഒരു കലാകാരൻ ആണ്. അവനെ നശിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
കത്ത് ചോർച്ചയെ പറ്റി അറിയില്ലെന്നും, മാധ്യമങ്ങളിൽ കണ്ട അറിവ് മാത്രമേ ഉള്ളൂ. അതുകൊണ്ട് പ്രതികരിക്കുന്നില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞു. മാധ്യമങ്ങൾ കൂരിരുട്ടിൽ പൂച്ചയെ തപ്പുന്നുവെന്നായിരുന്നു എം. വി. ജയരാജൻ്റെ പ്രതികരണം. വിഷയം പാർട്ടി പ്രശ്നമല്ല, രണ്ടാളുകൾ തമ്മിലുള്ള തർക്കം മാത്രമാണ്. രാജേഷിനെതിരെ ഷർഷാദ് പരാതി കൊടുക്കുന്നു, ഭാര്യ ഷർഷാദിനെതിരെ പരാതി കൊടുക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും കേസ് കൊടുക്കുന്നു. ആദ്യം വേണ്ടത് ആ സ്ത്രീക്ക് ജീവനാശം നൽകുകയാണ്. ഷർഷാദിൻ്റെ ആരോപണങ്ങളിൽ ഒരു സിപിഐഎം നേതാവിനും പങ്കില്ലെന്നും എം. വി. ജയരാജൻ വ്യക്തമാക്കി.
കത്ത് വിവാദത്തോടെ സിപിഐഎമ്മിന് ഉത്തരംമുട്ടിയെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. ആരോപണം നിഷേധിക്കാൻ അവരുടെ പക്കൽ ഒന്നുമില്ല. അവഗണിക്കുക, അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്നത്. വൻകിട പണക്കാർ പാർട്ടിയെ സ്വാധീനിക്കുന്നു. ഗുരുതരമായ ആക്ഷേപമാണ് ഉയർന്നിട്ടുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിൻ്റെ പദ്ധതിക്കായി വന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് സിപിഐഎം നേതാക്കന്മാരുടെയും സ്വന്തക്കാരുടെ കൈകളിലേക്ക് എത്തിയെന്ന ഗൗരവമേറിയ ആക്ഷേപമാണ്. സിപിഐഎം സംശയത്തിൻ്റെ നിഴലിലാണ്. അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിവാദത്തിൽ സിപിഐഎം നേതാക്കൾ മറുപടി പറയുന്നില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ വിമർശനം. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണ വിധേയരായ ആരും പറഞ്ഞിട്ടില്ലെന്നും സംഭവത്തിൽ ഒരുപാട് ദുരൂഹതയുണ്ടെന്നും സതീശൻ ആരോപിച്ചു. രാജേഷ് കൃഷ്ണയും സിപിഎം നേതാക്കളും തമ്മിൽ ബന്ധമുണ്ട്. സുഹൃത്തുക്കളുണ്ടാവുന്നതിൽ തെറ്റില്ല. എന്നാൽ സംശയസ്പദമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടാകുന്നതാണ് പ്രശ്നം. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്ത് ഒരു പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും സതീശൻ ചോദിച്ചു.