തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഇന്നലെ മാത്രം 146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 1862 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡെങ്കിപ്പനി ഭീതിയിൽ ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ ഇടപ്പള്ളി, കളമശ്ശേരി, വൈറ്റില, തമ്മനം, ആലുവ തുടങ്ങിയ പ്രദേശങ്ങളിൽ രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനി, ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയവയും പടരുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.