കോഴിക്കോട്: കോഴിക്കോട് സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയ ഡോക്ടർ വിജിലൻസ് പിടിയിൽ. മാനന്തവാടി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദാണ് പിടിയിലായത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ആറര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഡോക്ടറിൻ്റെ സർക്കാർ ശമ്പളം 2.80 ലക്ഷം രൂപയാണ്. സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാനുള്ള അലവൻസും കൈപ്പറ്റിയാണ് ശിവപ്രസാദിന്റെ ഇരട്ട ജോലി.
മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്നതാണ് വ്യവസ്ഥ. സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാൻ ഡോക്ടർമാർക്ക് പ്രത്യേക അലവൻസും നൽകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി ശിവപ്രസാദ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ചെയ്ത് വരികയാണ്.
സംഭവം അറിഞ്ഞതിന് പിന്നാലെ വിജിലൻസ് ഏറെ കാലമായി ഇദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു. കോഴിക്കോട് യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പി കെ.കെ. ബിജുവിൻ്റെ നിർദേശപ്രകാരം യൂണിറ്റിലെ മറ്റംഗങ്ങൾ ഡോക്ടറുടെ ചികിത്സ തേടി പോകുന്നുവെന്ന വ്യാജേന ആശുപത്രിയിലെത്തുകയും കയ്യോടെ പിടികൂടുകയും ആയിരുന്നു.