KERALA

ചികിത്സാപിഴവ് തന്നെ! നവജാത ശിശുവിൻ്റെ മരണത്തിൽ കിൻഡർ ആശുപത്രിക്കെതിരെ അന്വേഷണ റിപ്പോർട്ട്

പ്രസവത്തിലും പരിചരണത്തിലും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്

Author : ന്യൂസ് ഡെസ്ക്

എണറാകുളം: നവജാത ശിശുവിൻ്റെ മരണത്തിൽ കൊച്ചിയിലെ കിൻഡർ ആശുപത്രിക്കെതിരെ അന്വേഷണ റിപ്പോർട്ട്. ചികിത്സാപിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ജില്ലാ ആർസിഎച്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോട്ടിൽ പറയുന്നു. പ്രസവത്തിലും പരിചരണത്തിലും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെന്റിലേറ്റര്‍ സൗകര്യം ഒരുക്കിയതെന്നും പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററിലാണ് രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

തുടര്‍ച്ചയായ വീഴ്ചകള്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചെന്നാണ് കണ്ടെത്തല്‍. പ്രസവത്തിന് ശേഷം നവജാത ശിശുവിന് നല്‍കേണ്ട ചികിത്സ നല്‍കിയില്ല. ഓപ്പറേഷന്‍ നടത്താമായിരുന്നിട്ടും നടത്തിയില്ല. രേഖകളില്‍ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് വെണ്ണല സ്വദേശികളുടെ കുഞ്ഞ് മരിച്ചത്. റൊമാരിയോ അലീന ദമ്പതികളുടെ കുഞ്ഞാണ് ജനിച്ച ദിവസം തന്നെ മരിച്ചത്. ദമ്പതികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം നടത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദമ്പതികള്‍ പൊലീസിലും പരാതി നൽകി.

SCROLL FOR NEXT