KERALA

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിൻ്റെ മരണം: ഡോ. ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

അന്വേഷണ വിധേയമായി സസ്പെന്‍ഷനിലുള്ള ഡോക്ടർക്കെതിരെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ്ക്കിടെ കുഞ്ഞ് മരിച്ചതിൽ ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് വളർച്ച കുറവായിരുന്നുവെന്നും, ശസ്ത്രക്രിയ ചെയ്യാൻ നേരത്തെ തീരുമാനം എടുക്കാമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളേജിലെ മൂന്നംഗ സംഘമാണ് ചികിത്സാ പിഴവ് പരാതിയിൽ അന്വേഷണം നടത്തിയത്. അന്വേഷണ വിധേയമായി സസ്പെന്‍ഷനിലുള്ള ഡോക്ടർക്കെതിരെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

ഫെബ്രുവരി 17നാണ് പ്രസവ ശസ്ത്രക്രിയ്ക്കിടെ കുഞ്ഞ് മരിച്ചത്. പാലോട് സ്വദേശികളായ നിരഞ്ജനയുടെയും ബിനിലിൻ്റെയും കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ ആരോപണം ഉയർന്നതിന് പിന്നാലെ 18ന് ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.

അതേസമയം, ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സന്തോഷമുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കൾ പറ‍ഞ്ഞിരുന്നു. നിയമനടപടികളുമായി ഇനിയും മുന്നോട്ട് പോകും. സസ്പെൻഷൻ കൊണ്ടുമാത്രം ഒന്നുമായില്ല. ഡോക്ടർ ബിന്ദു സുന്ദറിനെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

SCROLL FOR NEXT