കോഴിക്കോട്: കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതൽ നിക്ഷേപകർ രംഗത്ത്. സൊസൈറ്റിയിൽ 21 ലക്ഷം രൂപ നിക്ഷേപിച്ച മണിയൂർ സ്വദേശി സി.കെ. ശങ്കരനാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. പല തവണകളായി അടച്ച നിക്ഷേപത്തുക തിരിച്ചു ചോദിച്ചെങ്കിലും സൊസൈറ്റി ജീവനക്കാർ മടക്കി അയക്കുകയായിരുന്നുവെന്ന് സി കെ ശങ്കരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സൊസൈറ്റി മുൻ പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാർ, നിലവിലെ പ്രസിഡൻ്റ് ബഷീർ എന്നിവർ ചേർന്നാണ് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. നിക്ഷേപിച്ച തുക തിരിച്ച് കിട്ടുമോ എന്നതിൽ ആശങ്കയുണ്ടെന്നും സി.കെ. ശങ്കരൻ പറഞ്ഞു.
വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ 21 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. സഹകരണ ജോയൻ്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സൊസൈറ്റി സെക്രട്ടറി പ്രീന, മുൻ പ്രസിഡൻ്റ് ടി.വി. സുധീർ കുമാർ, റിനീഷ് എന്നിവരെ പ്രതി ചേർത്ത് കേസെടുത്തു.
നിക്ഷേപകരിൽ നിന്നും പണം വാങ്ങി 21 കോടിയോളം രൂപയുടെ തട്ടിപ്പ് സൊസൈറ്റിയെ മറയാക്കി ഇവർ നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തൽ. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തി. നിക്ഷേപകരിൽ നിന്ന് പണം വാങ്ങി ഇത് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ഇതിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.