കണ്ണൂർ: ഓപ്പറേഷൻ ബാർ കോഡിൽ കണ്ണൂരിലും ക്രമക്കേട് കണ്ടെത്തി. ഉപഭോക്താവ് ഫിറ്റായെന്ന് കണ്ടാൽ അളവ് കുറച്ച് നൽകിയാണ് തട്ടിപ്പ്. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിൽ ആണ് കൃത്രിമം കണ്ടെത്തിയത്. 60 മില്ലി ലിറ്ററിന് പകരം 48 മില്ലി നൽകിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിട്ടു.
പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. ബാറിലെത്തി മദ്യപിക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. അതിന് ശേഷം ഉപഭോക്താവ് അൽപം ഫിറ്റായി എന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട്, 48 മില്ലിയുടെ ഇവര്‍ തന്നെ തയ്യാറാക്കിയ മറ്റൊരു അളവ് പാത്രത്തിലാണ് മദ്യം അളന്നു കൊടുക്കുന്നത്.
30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ. ഫിറ്റായി നിൽക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അളവ് കൃത്യമായി മനസിലാക്കണമെന്നില്ല. ഇങ്ങനെ ഉപയോഗിക്കുന്ന പാത്രം ഉള്‍പ്പെടെ കണ്ടെത്തിയാണ് വിജിലൻസ് വിഭാഗം ലീഗൽ മെട്രോളജിയെ വിവരമറിയിച്ചത്.