തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതിയുടെ കാലത്ത് നടന്നത് വ്യാപക താത്കാലിക നിയമനങ്ങൾ. വിവാദമായ സ്വർണപ്പാളി കേസ് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വിജിലൻസ് ഓഫീസിൽ വരെ ഇത്തരത്തിൽ നിയമനങ്ങൾ നടന്നതിന്റെ രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർക്ക് സ്ഥിരനിയമനം നടത്തിയതായും രേഖകൾ വ്യക്തമാക്കുന്നു. താൽക്കാലിക ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമനം നടത്താൻ കഴിയൂ എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെയാണ് ബോർഡിലെ ഈ ചട്ടലംഘനം.
സാധാരണ ഗതിയിൽ ദേവസ്വം ബോർഡിലേക്ക് നിയമനം നടക്കുന്നത് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴിയാണ്. എന്നാൽ, ചില പ്രത്യേക സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ നിശ്ചിത കാലയളവിലേക്ക് ദേവസ്വം ബോർഡ് നിയമിക്കാറുണ്ട്. അത്തരത്തിൽ 53 ജീവനക്കാരെയാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിയമനം നടത്തിയിരിക്കുന്നത്. ദേവസ്വം കമ്മീഷണറുടെ ഓഫീസിലെ പ്യൂൺ മുതൽ ഓഫീസ് അസിസ്റ്റൻ്റുമാരുടെ തസ്തിക വരെ നീളുന്നതാണ് നിയമനങ്ങളെന്നും കണ്ടെത്തൽ. രഹസ്യ സ്വഭാവമുള്ള ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിൽ വരെ താത്കാലിക ജീവനക്കാരെ നിയമിക്കുകയാണ് ഉണ്ടായിരിക്കുന്നതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.