യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിൽ പുതിയ വെളിപ്പെടുത്തൽ. മാർ അപ്രേം മെത്രാപ്പോലിത്ത ഓർത്തഡോക്സ് സഭാ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയതിന് പിന്നിൽ തൻ്റെ ഇടപെടലെന്ന് യാക്കോബായ മെത്രാപ്പോലിത്ത.
മാർ അപ്രേം മെത്രാപ്പോലിത്ത ഓർത്തഡോക്സ് സഭാ നേതൃത്വ വിരുദ്ധ പരാമർശത്തിന് സിനഡ് നടപടി എടുത്ത ഓർത്തഡോക്സ് സഭാ മെത്രാപോലീത്ത ഡോ. സക്കറിയാസ് മാർ അപ്രേം സഭാ നേതൃത്വത്തിനെതിരെ പ്രതികരിച്ചത് തന്റെ ഇടപെടൽ മൂലമെന്ന് യാക്കോബായ വിഭാഗം മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ദിയോസ്കോറസ്. സുന്നഹദോസിൽ സെമിത്തേരി പ്രശ്നം ഉന്നയിച്ച് മാർ അപ്രേമിന് ഇനി മലേക്കുരിശ് ദയറയിലേക്ക് സ്വാഗതമെന്നും മാർ ദിയോസ്കോറസ് പറഞ്ഞു.
മലേക്കുരിശ് ദയറായിൽ വന്ന് കബറിടത്തിൽ പ്രാർഥിക്കാൻ അനുവദിക്കണമെന്ന ആവശ്യം മാർ അപ്രേം ഉന്നയിച്ചു. ഓർത്തഡോക്സ് സഭയുടെ പള്ളി പിടുത്തത്തിനെതിരെ പ്രതികരിച്ചാൽ അനുവദിക്കാം എന്ന് താൻ പറഞ്ഞു. മാർ അപ്രേം ഉടൻ തന്നെ അതിനുള്ള ആർജവം കാട്ടി. ഇനി മാർ അപ്രേമിന് യാക്കോബായ സഭയുടെ പള്ളിയിലും, ദയറായിലും വരാമെന്നും ദിയോസ്കോറസ് മെത്രാപോലീത്ത പറഞ്ഞു. മാർ അപ്രേമിനെ യാക്കോബായ മെത്രാപ്പോലീത്ത പ്രശംസിച്ചു.
ഓർത്തഡോക്സ് സഭാ നേതൃത്വം പള്ളി പിടുത്തക്കാരാണെന്ന മാർ അപ്രേമിന്റെ പരാമർശം വിവാദമായിരുന്നു. ഓർത്തഡോക്സ് സഭയുടെ ഭരണഘടനയെ തള്ളി പറഞ്ഞ അപ്രേം മെത്രാപ്പോലീത്തയെ സുന്നഹദോസ് ഭദ്രാസന ഭരണത്തിൽ നിന്ന് പുറത്താക്കിയിരുന്നു.