കോഴിക്കോട്: സമസ്തയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ജമാഅത്തെ ഇസ്ലാമി. സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് അജണ്ടയിൽ സമസ്ത പണ്ഡിതർ വീഴുന്നത് എന്തിനെന്ന ചോദ്യമുയർത്തി ജമാഅത്തെ ഇസ്‌ലാമി. അസ്തിത്വ ഭീഷണി നേരിടുന്ന സിപിഐഎമ്മിന്റെ ഗീബൽസിയൻ തന്ത്രമാണ് മതരാഷ്ട്രവാദ ആരോപണം എന്നും മുഖവാരികയായ പ്രബോധനത്തിലെ ലേഖനത്തിലൂടെ സമസ്ത പറയുന്നു.
പച്ചക്കള്ളം ആവർത്തിക്കുന്ന എം. വി. ഗോവിന്ദനെ പോലുള്ളവർക്ക് സമസ്ത പ്രമേയം പാസാക്കുന്നു എന്നും ജമാഅത്തെ ഇസ്ലാമിയുടെ വിമർശനം ഉയർന്നു. ജമാഅത്തിന് അനുകൂലമായ കോടതിവിധികൾ നോക്കുന്നില്ലേ എന്നും വിമർശനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് ശരീയത്ത് വിവാദം ഉണ്ടായപ്പോൾ സമസ്തയും മുസ്ലിം ലീഗും ജമാഅത്തിനൊപ്പം നിന്നിരുന്നു എന്ന ചരിത്രവും ലേഖനം പറയുന്നു.
ശരിയത്ത് വിവാദം ഉണ്ടാക്കിയ തെരഞ്ഞെടുപ്പിന് പിന്നാലെ ഇഎംഎസ് പറഞ്ഞത് താൻ അതിനെക്കുറിച്ച് പഠിച്ചിട്ടില്ല എന്നായിരുന്നു. സിപിഐഎം ഇത്തവണയും തോൽക്കുമ്പോൾ അതുപോലൊരു കരണം മറിച്ചിൽ കാണാം എന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. തീവ്രവാദം കൊണ്ടുനടക്കുന്ന ഒരു സംഘടനയും കേരളത്തിൽ പ്രവർത്തിക്കുന്നില്ല എന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസ്താവന കൂടി ചേർത്താണ് ലേഖനം അവസാനിപ്പിക്കുന്നത്.