കോട്ടയം: മുന്നണിമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. അഭ്യൂഹങ്ങൾ തള്ളിയ ജോസ് കെ. മാണി ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചു. "യെരുശലേം പുത്രിമാരെ നിങ്ങൾ ഞങ്ങളെ ഓർത്ത് കരയേണ്ട" എന്ന ബൈബിൾ വാചകം ഉദ്ധരിച്ചായിരുന്നു ജോസിൻ്റെ നിലപാട് പ്രഖ്യാപനം. ആര് ആരോട് ചർച്ച നടത്തിയെന്നും ജോസ് കെ. മാണി ചോദിച്ചു. എൽഡിഎഫിൻ്റെ മധ്യമേഖല ജാഥ താൻ തന്നെ നയിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ വാർത്തകൾ റാന്നി എംഎൽഎ പ്രമോദ് നാരായണും നിഷേധിച്ചിരുന്നു. എൽഡിഎഫിൽ തുടരുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പ്രമോദ് നാരായൺ ആവർത്തിച്ചു. കേരള കോൺഗ്രസ് എം എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന എൽഡിഎഫിൻ്റെ കേന്ദ്രവിരുദ്ധ സമരത്തിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതും മറ്റും മുന്നണി മാറ്റമെന്ന അഭ്യൂഹത്തിന് കാരണമായിരുന്നു. മുന്നണി മാറ്റമെന്ന ചർച്ചയിൽ സംശയം നിലനിർത്തിയായിരുന്നു കഴിഞ്ഞ ദിവസം ജോസ് കെ. മാണിയുടെ പ്രസ്താവനയും. വിവാദമായതോടെ പിന്നീട് ഇടതുമുന്നണിയിൽ തുടരുമെന്ന് ജോസ് കെ. മാണി ഫേസ്ബുക്ക് കുറിപ്പ് തിരുത്തി. റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള പ്രബല വിഭാഗം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചത് കേരള കോൺഗ്രസ് എം പിളർപ്പിലേക്ക് എന്ന് സൂചനയും നൽകിയിരുന്നു.