തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന് 13 സീറ്റ് തന്നെ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ. മാണി. ചർച്ചയിൽ അക്കാര്യം അറിയിച്ചിട്ടുണ്ട്. കുറ്റ്യാടിക്ക് പകരം സീറ്റാണ് ചോദിച്ചത്. അത് കിട്ടുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളുണ്ട്. അവിടെയാണ് സീറ്റ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പതിമൂന്നാമത്തെ സീറ്റായ കുറ്റ്യാടിക്ക് പകരം പേരാമ്പ്ര സീറ്റായിരുന്നു കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടത്. എന്നാൽ സിപിഐമ്മിന്റെ സിറ്റിങ് സീറ്റായ പേരാമ്പ്ര മണ്ഡലത്തിൽ ടി.പി. രാമകൃഷ്ണൻ മത്സരിക്കണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം. ഇതോടെ 12 സീറ്റുകളിൽ തന്നെയാകും ഇത്തവണ കേരളാ കോൺഗ്രസ് എം മത്സരിക്കുക എന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ നിയോജക മണ്ഡലത്തിൽ കെ.കെ. ശൈലജയും തളിപ്പറമ്പിൽ പി.കെ. ശ്യാമളയും പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും മത്സരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം. കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് പുതുക്കി നൽകിയ പട്ടികയിലാണ് മൂവരുടെയും പേര് നിർദേശിച്ചത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വേണ്ടെന്നും സംസ്ഥാന നേതൃത്വം നിർദേശിച്ചു.