Source: Facebook
KERALA

'നീതിയാണ് വലുത്, സ്ത്രീകൾക്കു വേണ്ടി പോരാട്ടം തുടരും'; രാഹുലിനെ തള്ളി സന്ദീപ് വാര്യരും

അതിജീവിതയുടെ ഐഡൻ്റിറ്റി പുറത്തു വിട്ടതിന് സന്ദീപ് വാര്യർ ഒളിവിൽ പോയിരുന്നു

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയെ അഭിനന്ദിച്ച് സന്ദീപ് വാര്യർ. രാഹുലിനെതിരെ അതിജീവിതയായ പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ അതിജീവിതയുടെ ഐഡൻ്റിറ്റി പുറത്തു വിട്ടതിന് സന്ദീപ് വാര്യർ ഒളിവിൽ പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാഹുലിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു എന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..

നീതിയാണ് വലുത്

ഇന്ന്, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്.

ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു. ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്.

മറ്റ് പാർട്ടികളുടെ അവസ്ഥ എന്താണ്? സ്ത്രീകൾക്കെതിരെ കേസുകളുള്ള സ്വന്തം നേതാക്കളെ സംരക്ഷിക്കാനായി അവർ ആവോളം വെള്ളപൂശും. പുറത്തുനിന്നുള്ളവർക്കെതിരെ വരുമ്പോൾ വാളെടുത്ത് ചാടും.

സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാവുകയും സ്വന്തം പാളയത്തിലെ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എത്രയോ തവണ നമ്മൾ കണ്ടതാണ്.

സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണം.നീതിയുടെ ഈ വഴിയിൽ, കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.പീഡനത്തിനിരയായവർക്കുവേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി, പോരാട്ടം തുടരും.

SCROLL FOR NEXT