KERALA

അയ്യപ്പ സംഗമം നടത്താന്‍ പിണറായി വിജയന് എന്ത് യോഗ്യത? ഒരു കള്ളന്റെ മോഷണം കണ്ട് മറ്റൊരു കള്ളന്‍ മോഷ്ടിക്കുന്നത് പോലെ: അണ്ണാമലൈ

''പിണറായി വിജയന്‍ അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പനോടുള്ള താത്പര്യം കൊണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടി''

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമത്തിന്റെ പൊതു സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തില്‍ സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമാണ് അണ്ണാമലൈ ഉന്നയിച്ചത്.

സിപിഐഎം സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തി. എം.കെ. സ്റ്റാലിനെയാണ് അതിഥിയായി ക്ഷണിച്ചത്. സനാതന ധര്‍മ്മത്തെ എത്തിര്‍ക്കുന്നയാളാണ് ആളാണ് സ്റ്റാലിന്‍. ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തിന് എതിരെ പറഞ്ഞ ആളാണെന്ന് അണ്ണാമലൈ പറഞ്ഞു.

പിണറായി വിജയന്‍ അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പനോടുള്ള താത്പര്യം കൊണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടിയാണ്. ഈ നാടകം ജനങ്ങള്‍ മനസിലാക്കും. ഡിഎംകെ ആഗോള മുരുക സംഗമം നടത്തി. ഇത് കണ്ടാണ് പിണറായി ഇവിടെ അയ്യപ്പ സംഗമം നടത്തിയത്. ഒരു കള്ളന്റെ മോഷണം കണ്ട് മറ്റൊരു കള്ളന്‍ മോഷ്ടിക്കുന്നത് പോലെയാണ്. ആഗോള അയ്യപ്പ സംഗമം നടത്താന്‍ പിണറായി വിജയന് എന്താണ് യോഗ്യത. ദൈവങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും അണ്ണാമലൈ ഉന്നയിച്ചു.

അയ്യപ്പനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മാറ്റാന്‍ തയ്യാറാകണം. അയ്യപ്പനോട് താത്പര്യമുണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്. അതിന് തയ്യാറാകാതെ അയ്യപ്പ സംഗമം നടത്തുന്നത് എന്തിനാണ് എന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

യുവതീ പ്രവേശനത്തിനെതിരെ നിലപാടെടുത്താല്‍ നിങ്ങളെ അയ്യപ്പ ഭക്തരായി കാണാം. ശബരിമലയില്‍ സ്വര്‍ണപ്പാളി തിരിച്ച് എത്തിച്ചപ്പോള്‍ 4 കിലോയില്‍ അധികം കുറവായിരുന്നു. അത് സംരക്ഷിക്കാന്‍ കഴിയാത്തവരാണ് അയ്യപ്പനെ സംരക്ഷിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

ഭഗവത് ഗീതയുടെ പന്ത്രണ്ടാം അധ്യായം ഉദ്ധരിച്ച പിണറായി വിജയന്‍ പന്ത്രണ്ടാം അധ്യായത്തിന് മുകളിലേക്ക് വേറെ അധ്യായം ഉണ്ടെന്ന് അറിയണം. പിന്നാലെ നരകത്തിലേക്ക് മനുഷ്യന്‍ പോകാന്‍ മൂന്നു വഴികള്‍ ഉണ്ട് എന്ന് തുടങ്ങുന്ന ഭഗവത്ഗീത വരികളും അണ്ണാമലൈ ഉദ്ധരിച്ചു. കൈയ്യില്‍ അധികാരം ഉണ്ടെന്ന ആത്മവിശ്വാസത്താല്‍ പിണറായി അക്രമം പ്രവര്‍ത്തിച്ചു. ദയവായി ഭഗവത്ഗീതയെ ഉദ്ധരിക്കരുത്. പരശുരാമന്‍ മിത്ത് ആണെന്ന് ജയരാജന്‍ പറഞ്ഞു, ജി സുധാകരനാണ് പറഞ്ഞത് വാമനന്‍ മിത്താണെന്ന്. അവര്‍ ദൈവത്തെ കരുവാക്കി പണം ഉണ്ടാക്കുന്നു. അയ്യപ്പനെ വെറുതെ വിടണമെന്നും അണ്ണാമലൈ പറഞ്ഞു.

അയ്യപ്പന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തണം. 148 കോടിരൂപ ശബരിമല വികസനത്തിന് നല്‍കിയെന്ന് പിണറായി പറഞ്ഞു. ശബരിമലയിലെ വരുമാനം എത്രയാണ്? ആയിരം കോടിക്ക് മുകളിലാണ് അത്. പിണറായി വിജയന്‍ ബ്രാഹ്‌മണന്മാരോടുള്ള ദേഷ്യത്തില്‍ നിന്ന് പുറത്ത് വരണം, എന്നാല്‍ തന്നെ പകുതി പ്രശ്‌നം തീരും. മധുരം കലര്‍ന്നിരിക്കുന്ന കയ്പ്പുള്ള മരുന്നാണ് കമ്മ്യണിസം. പെരിയാര്‍ അങ്ങനെയാണ് പറഞ്ഞത്. 2026ല്‍ അയ്യപ്പനെതിരായ കമ്മ്യൂണിസത്തെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT