തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ എല്ലാ തെളിവുകളും കയ്യിലുണ്ടെന്ന് ഭാര്യ ബിന്ദു മേനോൻ. പരാതികളായി ഇനി മുന്നോട്ടു പോകുന്നില്ല. ചിത്രങ്ങൾ ഉൾപ്പെടെ തന്റെ പക്കൽ എല്ലാ തെളിവുകളുമുണ്ട്. ഭ്രാന്തുള്ളവരാണോ 112 ലേക്ക് വിളിക്കുന്നതെന്നും അവർ ചോദിച്ചു. ഗണേഷിന്റെ ആദ്യ പ്രതികരണത്തെ തുടർന്നാണ് ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചത്.
കെ.ബി. ഗണേഷ് കുമാർ ഇതുവരെ വിളിച്ചിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ഭാര്യ പറയുന്നു. താൻ പാലക്കാട്ടെ വീട്ടിലാണ് കഴിയുന്നത്. ഇനി കേസുമായി മുന്നോട്ട് പോകാനില്ല. ആരുടേയും സംരക്ഷണം ഇനി വേണ്ടെന്നും, ആർ ശ്രീലേഖയെ വിളിച്ചത് അവർ ബന്ധുവായത് കൊണ്ടാണെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.
തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. എല്ലാം സ്നേഹമാണ്. പ്രണയമില്ലാത്തവൻ പൊട്ടനാണ് അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണുമെന്നുമാണ് വിവാദങ്ങളെക്കുറിച്ച് ഗണേഷ് കുമാർ പ്രതികരിച്ചത്. എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് എനിക്ക് ശത്രുക്കളുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
പത്തനാപുരത്ത് മത്സരിച്ചപ്പോൾ തന്നെ കുറിച്ച് പറയാത്ത അസഭ്യങ്ങളില്ല. അന്ന് തന്റെ ഭാര്യ ആയിരുന്ന സ്ത്രീ എന്നെ പറ്റി 25 പേജുള്ള പുസ്തകം അടിച്ച് തിരുവനന്തപുരം കുടുംബ കോടതിയിൽ കൊടുക്കുകയും, വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നു എന്നും ഗണേഷ് കുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അത്ര അധ:പതനം തനിക്ക് ഉണ്ടായിട്ടില്ല. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെങ്കിലും തെറ്റാണെങ്കിലും തള്ളിക്കളയുന്നു. തൻ്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തൻ്റെ ഭൂരിപക്ഷം കൂട്ടുമെന്നും ഗണേഷ് കുമാർ പറഞ്ഞു.