Source: News Malayalam 24X7
KERALA

ഗിഗ് തൊഴിലാളികളുടെ ദുരിതങ്ങളിലേക്ക്; സ്വിഗി തൊഴിലാളിക്കൊപ്പം കെ.സി. വേണുഗോപാലിന്റെ ബൈക്ക് യാത്ര

തങ്ങളുടെ തൊഴില്‍ പദവി തന്നെ വ്യക്തതയില്ലാത്തതാണെന്ന് തൊഴിലാളികള്‍ തുറന്നുപറഞ്ഞു

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: പാളയം സംസംഗ് ഹോട്ടലില്‍ സ്വിഗി തൊഴിലാളിക്കൊപ്പം ബൈക്കില്‍ ഓര്‍ഡര്‍ എടുത്ത് കെ.സി. വേണുഗോപാൽ എംപി. വൈഎംസിഎ ഹാളില്‍ ഗിഗ് തൊഴിലാളികള്‍ക്കൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് അതിലൊരാളുടെ ഫോണില്‍ ഓര്‍ഡര്‍ വന്നത്. തങ്ങളുടെ പ്രശ്നങ്ങൾ ഒപ്പം സഞ്ചരിച്ച് മനസിലാക്കാൻ സ്വിഗി തൊഴിലാളി പ്രതിനിധി കെ.സി. വേണുഗോപാലിനേയും ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച വേണുഗോപാൽ, ഓര്‍ഡറെടുക്കാന്‍ ഇറങ്ങിയപ്പോള്‍ ബൈക്കില്‍ കയറി. അത് ഗിഗ് തൊഴിലാളികളുടെ ജീവിത ദുരിതങ്ങള്‍ കണ്ടറിഞ്ഞുള്ള യാത്രയായി മാറി. ഡെലിവറി പങ്കാളികളുടെയും ആപ്പ്-ടാക്‌സി ഡ്രൈവര്‍മാരുടെയും ദിനചര്യ നേരിട്ട് അനുഭവിച്ച് മനസ്സിലാക്കുന്ന അപൂര്‍വ ഇടപെടല്‍.

യൂബര്‍, ഓല, സ്വിഗി,ഇന്‍സ്റ്റാ മാര്‍ട്ട്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളോടൊപ്പം കൂടിക്കാഴ്ച നടത്തി തൊഴിൽ മേഖലയിൽ അവർ അനുഭവിക്കുന്ന ചൂഷണങ്ങളും അവരുടെ പേയ്മെന്റ് മാതൃകകളും കൃത്യതയില്ലാത്ത ജോലി സമയവും തൊഴിൽനിബന്ധനകളും ജീവിതച്ചെലവും ജീവിത പ്രാരാബ്ധവും നേരിട്ടു മനസിലാക്കി. ഗിഗ് തൊഴിലാളികളുടെ അനുഭവങ്ങള്‍ ശ്രദ്ധയോടെ കേട്ട ശേഷം, ദേശീയതലത്തില്‍ എഐസിസി നല്‍കിയ നിര്‍ദേശപ്രകാരം കര്‍ണാടകയില്‍ നടപ്പിലാക്കിയ ഗിഗ് തൊഴിലാളി ക്ഷേമ നിയമ മാതൃക കേരളത്തിലും നടപ്പാക്കാന്‍ ഇടപെടുമെന്ന് കെ.സി. വേണുഗോപാൽ ഉറപ്പു നല്‍കി. കര്‍ണാടകയില്‍ പോലെ ഗിഗ് തൊഴിലാളികളെ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരുകയും നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന ആവശ്യത്തെ അദ്ദേഹം പിന്തുണച്ചു.

തങ്ങളുടെ തൊഴില്‍ പദവി തന്നെ വ്യക്തതയില്ലാത്തതാണെന്ന് തൊഴിലാളികള്‍ തുറന്നുപറഞ്ഞു. തൊഴിലാളികളല്ല, 'പാര്‍ട്‌ണേഴ്‌സാണ്' എന്നാണ് കമ്പനികളുടെ നിലപാടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തൊഴിലാളികൾ എന്ന നിലയിലുള്ള അവകാശങ്ങളോ തൊഴില്‍ ആനുകൂല്യങ്ങളോ സുരക്ഷയോ ഒന്നും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതുമൂലം സര്‍ക്കാര്‍ സംരക്ഷണ പരിധിക്ക് പുറത്താണ് തങ്ങളെന്ന് തൊഴിലാളികള്‍ പറഞ്ഞു. വരുമാനത്തെക്കുറിച്ച് തൊഴിലാളികള്‍ പങ്കുവെച്ച കണക്കുകള്‍ എംപിയുടെ മുമ്പാകെ അവതരിപ്പിച്ചു. പതിനെട്ട് മണിക്കൂര്‍ വരെ വാഹനം ഓടിച്ചാല്‍ ഏകദേശം 42,000 രൂപ വരുമാനം ലഭിക്കാമെങ്കിലും, അതില്‍ നിന്ന് ഇന്ധനച്ചെലവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സും ലോണ്‍ തിരിച്ചടവും എല്ലാം കണ്ടെത്തേണ്ടി വരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അഞ്ച് കിലോമീറ്ററിന് 200 രൂപയായിരിക്കെ, ഊബര്‍ കാറുകള്‍ക്ക് ലഭിക്കുന്നത് 145 രൂപ മാത്രമാണ്. ''ഗതികേട് കൊണ്ടാണ് ഓടുന്നത്'' എന്ന വാചകം പലരും ആവര്‍ത്തിച്ചു.

ഡെലിവറി തൊഴിലാളികള്‍ പറഞ്ഞത് അനുസരിച്ച്, ഒരു ഓര്‍ഡര്‍ വന്നാല്‍ പത്ത് മിനിറ്റിനുള്ളില്‍ റെസ്റ്റോറന്റില്‍ എത്തണം. വൈകിയാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ആകും. ഒരു ഓര്‍ഡര്‍ നിരസിച്ചാല്‍ ഇന്‍സെന്റീവ് നഷ്ടമാകും. ഇതുമൂലം പരമാവധി ഓര്‍ഡറുകള്‍ എടുക്കാനുള്ള ഓട്ടപ്പാച്ചില്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ''പതിനാറ് മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരു മനുഷ്യന്റെ അവസ്ഥ എന്താകുമെന്ന് ആരും ചോദിക്കുന്നില്ല'' അവര്‍ പറഞ്ഞു. ആനുകൂല്യങ്ങളില്ലാത്ത തൊഴില്‍ ജീവിതമാണ് ഗിഗ് തൊഴിലാളികളുടെ മറ്റൊരു പ്രധാന പരാതി. ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് സഹായമില്ല. അപകടമുണ്ടായാല്‍ വരുമാനം പൂര്‍ണ്ണമായി നിലയ്ക്കും. സര്‍ക്കാര്‍ തലത്തില്‍ പോലും യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നാണ് അവര്‍ക്കുള്ള അനുഭവം. ''സര്‍ക്കാര്‍ തന്നെ ഗിഗ് തൊഴിലാളികളെ ഒറ്റിക്കൊടുക്കുന്ന അവസ്ഥയാണ്'' എന്ന കടുത്ത വിമര്‍ശനവും ഉയര്‍ന്നു.

കമ്പനികള്‍ക്ക് സംസ്ഥാനത്ത് ഓഫീസ് പോലുമില്ലെന്നും, ആവശ്യങ്ങള്‍ പറഞ്ഞാല്‍ ഫോണ്‍ പോലും എടുക്കാത്ത അവസ്ഥയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ജീവിതച്ചെലവ് കൂടുമ്പോഴും വരുമാനം വര്‍ധിക്കാത്ത അവസ്ഥയാണ് യൂബര്‍ തൊഴിലാളിയായ ജോസഫിന് പങ്കുവെക്കാന്‍ ഉണ്ടായിരുന്നത്. കാര്‍ ലോണ്‍ അടയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല റെസ്റ്റോറന്റുകളും ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പോലും അനുവദിക്കാത്തതും, പാര്‍ക്കിംഗ് സൗകര്യമില്ലാത്തതും, കടുത്ത വേനലും രാത്രികാല മഞ്ഞും മഴയും സഹിച്ചാണ് ജോലി ചെയ്യേണ്ടി വരുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. ഈ കൂടിക്കാഴ്ച മുന്‍കൂട്ടി പദ്ധതിയിട്ട രാഷ്ട്രീയ പ്രചാരണമാണോയെന്ന ചോദ്യത്തിന്, തൊഴിലാളികളുടെ ഉന്നമനത്തിനുള്ള പ്രകടനപത്രിക തയാറാക്കാന്‍ അവരുടെയൊപ്പം സഞ്ചരിച്ചാല് പറ്റൂ എന്ന് കെ.സി. മറുപടി നല്‍കി.

ജനങ്ങളുടെ അഭിപ്രായം അറിയണം. വിവിധ നേതാക്കള്‍ അതിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയാണ്. സര്‍ക്കാരിന് അലോസരം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് പി.ആര്‍ ആണെന്ന് പറയുന്നവര്‍ പി.ആറില്‍ ജീവിക്കുന്നവരാണ്. ഗിഗ് വര്‍ക്കേഴ്‌സ് പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാണ് ഇത്തരത്തില്‍ ഒരു പരിപാടി. തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിക്കുന്ന യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങള്‍ മനസ്സിലാക്കി അത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനാണ് ഇത്തരം ഇടപെടലുകള്‍,'' എന്നാണ് അദ്ദേഹം പറഞ്ഞത്. പതിനേഴാം തീയതി നടത്താനിരിക്കുന്ന ഗിഗ് തൊഴിലാളികളുടെ സമരത്തിന് പിന്തുണ വാഗ്ദാനം ചെയ്തതും തൊഴിലാളികള്‍ക്ക് ആശ്വാസമായി. അവകാശങ്ങള്‍ നേടിയെടുക്കുന്ന പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

SCROLL FOR NEXT