തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽ അംഗങ്ങൾക്ക് താക്കീതുമായിഎഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഒരു മണ്ഡലത്തിൽ ഒന്നിലധികം പേരുകൾ ഉണ്ടാകാം. സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ബാക്കിയുള്ളവരും ഒറ്റക്കെട്ടായി നിൽക്കണം. എന്നാൽ സ്ഥാനാർഥിക്കെതിരെ നിൽക്കരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നവരെ പരിഗണിക്കും. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ആ പരിഗണന ഉണ്ടാകും. സ്ഥാനാർഥിയാകും എന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിനേയും വിമർശിച്ച് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
അതേ സമയം മണിശങ്കർ അയ്യർ വിഷയത്തിൽ കൂടുതൽ ഒന്നും പറയാൻ ഇല്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഗുണ്ട എന്നാണോ കരുതുന്നത്, എങ്കിൽ അങ്ങനെ കരുതിക്കോ. എല്ലാർക്കും സ്പേസ് ഉള്ള സാഹചര്യം കോൺഗ്രസിന്റെ ഭരണത്തിൽ ഉണ്ടാകും. അവസരങ്ങൾ എല്ലാരിലേക്കും എത്തണമെന്നും കെ.സി. വ്യക്തമാക്കി.
കേരളത്തിൽ വിലക്കയറ്റം ഒരു തിരഞ്ഞെടുപ്പ് വിഷയം ആണ്. അത് തെരഞ്ഞെടുപ്പ് ക്യാമ്പയിൻ തന്നെയാണ്. അതിനാണ് ആ വീട്ടിൽ പോയത്. അത് എങ്ങനെ പിആർ ആകും? ഇത്തരം വിഷയങ്ങൾ ചർച്ച ആകും. കേരളത്തിൽ പി.ആർ കൊണ്ട് ജീവിക്കുന്ന ആൾ മുഖ്യമന്ത്രിയാണെന്നും കെ.സി. പരിഹസിച്ചു.