തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ പുറത്ത് ഇറങ്ങിയാൽ ചൂട് സഹിക്കാൻ പറ്റുന്നില്ലെന്ന് കെ. മുരളീധരൻ. അകത്ത് കയറിയാൽ പവർ കട്ടും അകത്തും പുറത്തും പാമ്പും ആണെന്ന് മുരളീധരൻ പറഞ്ഞു.
തലസ്ഥാനത്തെ കുടിവെള്ള ക്ഷാമം ജനങ്ങളെ വല്ലാതെ ബാധിച്ചു. പൈപ്പ് തുറന്നാൽ കേൾക്കുന്ന ശബ്ദം പാമ്പാണോ എന്ന ഭയമാണ് ഇപ്പോൾ ആളുകൾക്ക് ഉള്ളത്. നഗരത്തിൽ വെള്ളം എത്തിക്കേണ്ടതിൻ്റെ ഉത്തരവാദിത്തം മേയർക്കാണ്. ഇപ്പോൾ കുടിക്കാനും കുളിക്കാനും വെള്ളം ഇല്ലെന്നും മുരളീധരൻ പറഞ്ഞു.
വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാൻ മേയർ തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രി വന്നിട്ടും ഒരു ആനുകൂല്യവും പ്രഖ്യാപിചില്ലെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെയും മുരളീധരൻ പരിഹസിച്ചു. തൃശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനാണ് ഇപ്പോഴുള്ള വെടിക്കെട്ട് നടക്കുന്നത്. പക്ഷേ ഒന്നും പരിധി വിടില്ല. അടുത്തയാഴ്ച ഈ നേരമാകുമ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്നറിയുമെന്നും മുരളീധരൻ പറഞ്ഞു.
കണ്ണൂരിൽ വച്ച് വീണാ ജോർജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്നാണ് അന്ന് ഷംസീർ പറഞ്ഞത്. എന്നാൽ ഇന്ന് അത് മാറ്റി പറയുന്നു. പണ്ട് പത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ചുറ്റിലും ചാനലുകൾ കൂടി ഉണ്ടെന്ന് ഓർത്താൽ മതിയെന്നും മുരളീധരൻ വ്യക്തമാക്കി.