തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിരപരാധിത്വം തെളിയും വരെ രാഹുലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നാണ് കെ. മുരളീധരൻ്റെ പ്രസ്താവന. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും നേതാക്കളുമായി വേദി പങ്കിടാനും അനുവദിക്കില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
തദ്ദേശതെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങുന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം ഉയരുകയാണ്. വിഷയത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിലാണ് രാഹുൽ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നതെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രസ്താവന. അത് തടയാൻ പാർട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് ക്ഷണിച്ചിട്ടല്ല രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് എന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഇന്നലെ നൽകിയ വിശദീകരണം. എന്നാൽ രാഹുലിന്റെ സാന്നിധ്യം ഗുണം ചെയ്യും എന്ന് പറയുന്ന കെ. സുധാകരനെ പോലെയുള്ള മുതിർന്ന നേതാക്കളുമുണ്ട്. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ട എന്നാണ് നിലവിൽ നേതൃത്വത്തിന്റെ തീരുമാനം.
രാഹുലിൻ്റെ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം പരിഗണയിലിരിക്കെയാണ് ന്യൂസ് മലയാളം നിർണായക സംഭാഷണം പുറത്തുവിട്ടത്. പുതിയ ആരോപണങ്ങൾ ഉയർന്നില്ലായിരുന്നുവെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടായിരുന്നു എന്നാണ് സൂചന. എന്നാൽ ആരോപണമല്ലാതെ നിയമപരമായ പരാതിയോ നടപടികളോ വന്നാൽ രാഹുലിനെതിരെ കൂടുതൽ നടപടിയും നേതൃത്വം ചർച്ച ചെയ്തേക്കും.