KERALA

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷണം അനുവദിക്കില്ല, ക്ഷേത്ര ഭരണസമിതിയുടെ മറുപടിക്ക് ശേഷം തീരുമാനം: കെ. മുരളീധരന്‍

ആരോപണം വന്ന സ്ഥിതിക്ക് എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ത്രീ ടയർ സുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിൽ ദേവസ്വം ബോർഡ് ഇടപെട്ടേക്കും. ക്ഷേത്ര ഭരണസമിതിയുടെ മറുപടി ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന് നിയന്ത്രണം ഇല്ല. ആരോപണം വന്ന സ്ഥിതിക്ക് എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‍‌ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിന്ന് മോഷണം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലും ഡിജിപി നൽകിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. ക്ഷേത്രം ഭരണ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. പൊലീസ് റിപ്പോർട്ട് നിഷേധിച്ച് സർക്കാരിന് കത്ത് കൊടുക്കാൻ സമിതി ആലോചിക്കുന്നുണ്ട്. രാജ്യത്തെ അതീവ സമ്പന്നവും അതീവ സുരക്ഷയുള്ളതും കോടതിയുടെ മേൽനോട്ടത്തിലുമുള്ള ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ കാണാതായെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. എസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ ക്ഷേത്രത്തിന്റെ സുരക്ഷ.

ഭക്തർ ഉള്‍പ്പടെ സംഭാവനയായി നൽകിയ സ്വർണവും വജ്രവും ഉള്‍പ്പെടെ അമൂല്യവസ്തുക്കൾ ഇടയ്ക്കിടെ കാണാതാകുന്നുവെന്നാണ് കണ്ടെത്തൽ. ശ്രീ കോവിലിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വൈരനാമ കുറച്ചുനാളായി കാണാനില്ല. വിശ്വാസികൾ സംഭാവന ചെയ്ത 78 ഗ്രാം സ്വർണത്തിലും കുറവുണ്ട്. സ്വർണവിളക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയിട്ട് ആറ് മാസം ആയിട്ടും തിരികെ വന്നില്ല. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്.

ഇന്റലിജൻസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൊട്ടാരം അംഗമായ ആദിത്യ വർമയുമായി ബന്ധമുള്ള ചിലർക്ക് യഥേഷ്ടം രാജകുടുംബത്തിന് പ്രവേശിക്കാനുള്ള പ്രത്യേക വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പരിശോധനകളില്ലാതെ കയറാനും ഇറങ്ങാനും അടക്കം സാധിക്കുന്നുവെന്നും റിപ്പോർട്ട് വിശദമാക്കിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് തള്ളുന്നതാണ് ക്ഷേത്ര ഭരണ സമിതിയുടെ നിലപാട്. ഇത്തരം പരാതികളില്ലെന്നും അമൂല്യ വസ്തുക്കൾ നഷ്ടമായില്ലെന്നും ക്ഷേത്ര ഭരണ സമിതി വിശദമാക്കിയിരുന്നു.

SCROLL FOR NEXT