കെ. മുരളീധരൻ, ആരോഗ്യവകുപ്പ് മന്ത്രി Source: Facebook
KERALA

"സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും"; എബോള വ്യാപന പശ്ചാത്തലത്തിൽ മന്ത്രി കെ. മുരളീധരൻ

ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന സംസ്ഥാന ദ്രുതകർമ സമിതി യോഗത്തിലാണ് നിർദേശങ്ങൾ പുറത്തുവിട്ടത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആഗോള തലത്തിൽ എബോള വ്യാപന സാഹചര്യം കണക്കിലെടുത്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മന്ത്രി കെ. മുരളീധരൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന സംസ്ഥാന ദ്രുതകർമ സമിതി യോഗത്തിലാണ് നിർദേശങ്ങൾ പുറത്തുവിട്ടത്.

ഇന്ത്യയില്‍ നിലവില്‍ എബോള രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. നിലവിലിൽ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും യോഗം വിലയിരുത്തി. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നിർദേശങ്ങൾ

*കേരളത്തിലെ നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും, രണ്ട് തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവര്‍ക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള കൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

*യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യവിഭാഗത്തില്‍ റിപ്പോർട്ട് ചെയ്യണം.

*എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട് ചെയ്യണം.

*ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവര്‍ക്ക് 21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം സജ്ജമാക്കും.

*വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ വിഭാഗവും, സംസ്ഥാന സര്‍ക്കാരിൻ്റെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളേജുകളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

*പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പിപിഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്തണം.

SCROLL FOR NEXT