കെ. മുരളീധരൻ Source: News Malayalam 24x7
KERALA

മത്സരിക്കാനുള്ള മൂഡിലല്ല, ഇക്കുറി കുഴിയിൽ ചാടാനില്ല: കെ. മുരളീധരൻ

പാർട്ടി തീരുമാനിക്കുമെന്നും ഇത്തവണ കുഴിയിൽ ചാടാൻ ഇല്ലെന്നും മുരളീധരൻ...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മത്സരിക്കാനുള്ള മൂഡിലല്ല താനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാർട്ടി തീരുമാനിക്കുമെന്നും ഇത്തവണ കുഴിയിൽ ചാടാൻ ഇല്ലെന്നും മുരളീധരൻ. പയ്യന്നൂരും കല്യാശേരി ഒഴികെ എല്ലായിടത്തും പോസ്റ്ററുകൾ ഉണ്ട്. സ്നേഹം കൊണ്ടാണോ നിഗ്രഹം കൊണ്ടാണോ എന്നറിയില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കലിൽ അല്ല കാര്യമെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ത്രികോണ മത്സരം നടക്കുന്ന സ്ഥലങ്ങളിൽ പാർട്ടിക്ക് വേണ്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കാമല്ലോ. പയ്യന്നൂരും കല്യാശേരി ഒഴികെ എല്ലായിടത്തും പോസ്റ്ററുകൾ ഉണ്ട്. സ്നേഹം കൊണ്ടാണോ നിഗ്രഹം കൊണ്ടാണോ എന്നറിയില്ല. ഇത്തവണ കുഴിയിൽ ചാടാൻ ഇല്ലെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം.

നേമത്ത് കോൺഗ്രസിന്റെ മുദ്രാവാക്യം സംഘിയും വേണ്ട സംഘി കുട്ടിയും വേണ്ട എന്നതാണെന്നും മുരളീധരൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ പറഞ്ഞതിൽ വാസ്തവം ഉണ്ട്. യുഡിഎഫും ബിജെപി- സിപിഐഎം സഖ്യവും തമ്മിലാണ് മത്സരം. യുഡിഎഫും ബിജെപിയും എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഞങ്ങൾ അതിൽ ബിജെപിയും സിപിഐഎം സഖ്യവും എന്ന് കൂട്ടിച്ചേർക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

ശിവൻകുട്ടിയെ സംഘി കുട്ടി എന്ന് ആദ്യം വിളിക്കുന്നത് ഞങ്ങളല്ല, എഐഎസ്എഫ് ആണെന്ന് മുരളീധരൻ പറഞ്ഞു. അത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ശിവൻകുട്ടിയുടെ വാക്കുകൾ. ബിജെപി പോലും പറയാത്ത കാര്യങ്ങളാണ് ശിവൻകുട്ടി പറഞ്ഞത്. ആർഎസ്എസിന്റെ ഏജന്റ് ആയി ശിവൻകുട്ടി മാറി. നേമത്തെ ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും വോട്ട് ഇത്തവണ ശിവൻകുട്ടിക്ക് കിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് അഭിപ്രായം വരുന്നത്. എം.എം. ഹസൻ മത്സരിച്ചാൽ എന്താണ് കുഴപ്പമെന്ന് മുരളീധരൻ ചോദിച്ചു. സീനിയർ നേതാവാണ്, അദ്ദേഹത്തിന് നല്ല ആരോഗ്യവും ചുറുചുറുക്കും ഉണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

വേഗ റെയിൽ പദ്ധതിയെ അനുകൂലിച്ച മുരളീധരൻ ഇ . ശ്രീധരന്റെ പദ്ധതിയാണ് കൂടുതൽ നടപ്പാക്കാൻ സൗകര്യമെന്ന് പ്രതികരിച്ചു. അതിന് ചിലവ് കുറവാണ്, സിൽവർ ലൈൻ ഒരു തട്ടിക്കൂട്ട് പദ്ധതിയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT