തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹരോഗബാധിതരായ കുട്ടികൾക്കുള്ള മിഠായി പദ്ധതിയുടെ പ്രവർത്തനം അവതാളത്തിലായത് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഉണ്ടാക്കിയ മിഠായി പദ്ധതി ഉദ്ദേശിച്ച നിലവാരത്തിൽ എത്തിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗം ബാധിക്കാതിരിക്കാനുള്ള കാര്യങ്ങളെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേകിച്ച് കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ ശ്രദ്ധ നൽകാനാണ് തീരുമാനം. ഇവ തടയാനുള്ള മാർഗങ്ങളെ കുറിച്ച് പരിശോധിക്കുമെന്നും കെ. മുരളീധരൻ ന്യൂസ് മലയാളത്തിനോട് പറഞ്ഞു. ടൈപ്പ് വൺ പ്രമേഹരോഗം ബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ 2018ൽ ആവിഷ്കരിച്ച് നടപ്പിലാക്കിയതാണ് മിഠായി പദ്ധതി.
കുറച്ചുകാലങ്ങളായി ഈ പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിലാണ്. ഇതുമൂലം രോഗബാധിതരായ കുട്ടികളും, അവരുടെ രക്ഷിതാക്കളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. പുതിയ സർക്കാർ അധികാരത്തിലേറുമ്പോൾ കൂടുതൽ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഗ ബാധിതരായ കുട്ടികളും മാതാപിതാക്കളും.
സമാനതകൾ ഇല്ലാത്ത ദുരിതത്തിലൂടെയാണ് ടൈപ്പ് വൺ പ്രമേഹ രോഗ ബാധിതരായ കുട്ടികൾ കടന്നുപോകുന്നത്. രോഗ ബാധിതരുടെ സമഗ്ര പരിരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ മിഠായി പദ്ധതിയുടെ പ്രവർത്തനം ഇപ്പോൾ ഭാഗികമാണ്. മിഠായി ക്ലിനിക്കുകൾ വഴിയുള്ള സ്ട്രിപ്പ്, ലാൻസൻ്റ്, നീഡിൽ, ഇൻസുലിൻ എന്നിവയുടെ വിതരണം കൃത്യമായി നടക്കുന്നില്ല. ഇൻസുലിനുകൾ ഇടക്കിടക്ക് മാറുന്നത് രോഗ ബാധിതരായ കുട്ടികളുടെ ശാരീരികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായും മാതാപിതാക്കൾ പറയുന്നു.
നിലവിൽ സാമൂഹ്യ നീതി വകുപ്പിൻ്റെ ഭാഗമായ മിഠായി പദ്ധതി ആരോഗ്യ വകുപ്പിൻ്റെ ഭാഗമാക്കുമെന്നും ആരോഗ്യ വകുപ്പിൽ പ്രഥമ പരിഗണന ടൈപ്പ് വൺ പ്രമേഹ രോഗ ബാധിതർക്ക് നൽകുമെന്നുമുള്ള യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് രോഗ ബാധിതരും മാതാപിതാക്കളും. രോഗ ബാധിതരായ വിദ്യാർഥികൾക്ക് സിജിഎം ലഭ്യമാക്കണം എന്ന ആവശ്യവും മാതാപിതാക്കൾ പുതിയ സർക്കാരിന് മുന്നിൽ വയ്ക്കുന്നു.