തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച എംപിമാരെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിയമസഭ ആഗ്രഹിക്കുന്നെങ്കിൽ ലോക്സഭയിൽ മത്സരിക്കരുതായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. എംപിമാർ മത്സരിച്ചാൽ മണ്ഡലത്തിലെ ജനങ്ങൾ ചോദ്യം ചോദിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ന്യൂസ് മലയാളം അഭിമുഖ പരിപാടിയായ ക്രോസ് ഫയറിലായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ബിജെപി കൊണ്ടുപോയാൽ ഉത്തരവാദിത്വം കോൺഗ്രസിൻ്റെ തലയിൽ വരുമെന്നും മുരളീധരൻ പറഞ്ഞു. അടൂർ പ്രകാശിന് നേരെയാണ് പരോക്ഷ വിമർശനം ഉയർത്തിയത്. അതേ സമയം കോൺഗ്രസിലെ സ്ഥാനാർഥി പട്ടിക വൈകുന്നത് അത്ഭുതമൊന്നും അല്ലെന്നും മുരളീധരൻ പറഞ്ഞു. മുൻപും കോൺഗ്രസ് വൈകി പ്രഖ്യാപിച്ചിച്ച് വിജയം നേടിയിട്ടുണ്ട്.
ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അത് സ്ഥാനാർഥി പ്രഖ്യാപനത്തെ ബാധിച്ചിട്ടുണ്ട്. യുഡിഎഫിന് കേന്ദവുമില്ല സംസ്ഥാനവുമില്ല. അതുകൊണ്ടു തന്നെ നേരത്തേ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയാൽ സാമ്പത്തിക കാര്യങ്ങളിൽ വരെ വെല്ലുവിളി ഉണ്ടായേക്കുമെന്നും മുരളീധരൻ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് മുകളീധരൻ ഇത്തവണ ജനവിധി തേടുന്നത്.
കണ്ണൂരിൽ സുധാകരൻ കരഞ്ഞത് വൈകാരികമായ കാര്യത്തിലാണെന്നും, അവിടുത്തെ കോൺഗ്രസ് കുടംബങ്ങളോടൊപ്പം നിന്നതുകൊണ്ട് തന്നെ സുധാകരനോട് അവർക്കുള്ള വൈകാരികമായ അടുപ്പമാണ് അദ്ദേഹത്തിനു വേണ്ടി ശബ്ദമുയർത്താൻ കാരണം അത് പക്ഷെ സിപിഐഎമ്മിന് ഗുണമാകുന്ന തരത്തിൽ വരില്ല. പിണറായിയെ മൂന്നാമതും മുഖ്യമന്ത്രിയാക്കാൻ കണ്ണൂരിലെ ജനങ്ങളോ സുധാകരനോ തയ്യാറാകില്ലെന്ന് ഉറപ്പാണ്.
പ്രധാന നേതാക്കളുടെ നിലപാടുകളിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല എന്നും മുരളീധരൻ പറഞ്ഞു. വിയോജിപ്പ് പറയുന്ന നേതാക്കൾക്ക് പാർട്ടിയുടെ ശക്തിയും ദൗർബല്യവും അറിയാവുന്നവരാണ്. അത് പരിഗണിച്ച് അവർ കാര്യങ്ങൾ മനസിലാക്കി നിന്നാൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. അതിൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
സണ്ണി കപിക്കാടിന് സീറ്റ് നൽകാതിരുന്നത് പോലും വിവാദങ്ങൾ ഒഴിവാക്കാനായിരിക്കും എന്നും മുരളീധരൻ പറഞ്ഞു. ഗാന്ധി വിമർശനം, ശബരിമല യുവതീ പ്രവേശനം പോലുള്ള നിലപാടുകൾ കണക്കിലടുത്താകാം നേതൃത്വം സണ്ണി കപിക്കാടിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. വി.ഡി. സതീശൻ വാക്കു കൊടുത്തിരുന്നോ എന്ന് അറിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.