Source: News Malayalam 24x7
KERALA

രൂപേഷിന്റെ പുസ്തക പ്രസാധനവിലക്ക്: ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരായ നടപടിയെന്ന് കെ. സച്ചിദാനന്ദൻ; മുഖ്യമന്ത്രി വീണ്ടും പരിഗണിക്കണമെന്ന് കുരീപ്പുഴ ശ്രീകുമാർ

താൻ പ്രധാന കഥാപാത്രമാകുന്ന പുസ്തകം സംബന്ധിച്ച് തനിക്ക് പ്രശ്നങ്ങളില്ലെങ്കിൽ മറ്റാർക്കാണ് പ്രശ്നമെന്നും സച്ചിദാനന്ദൻ.

Author : ന്യൂസ് ഡെസ്ക്

മാവോയിസ്റ്റ് രൂപേഷിന്റെ പുസ്തക പ്രസാധനം വിലക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരായ നടപടിയെന്ന് കെ. സച്ചിദാനന്ദൻ. ബന്ധിതരുടെ ഓർമ്മക്കുറിപ്പുകളെന്ന പുസ്തകം പ്രസാധനം നടത്താനായി മുഖ്യമന്ത്രിയടക്കമുള്ളവർ നൽകിയ വാക്ക് പാലിക്കാൻ തയ്യാറാവണം. താൻ പ്രധാന കഥാപാത്രമാകുന്ന പുസ്തകം സംബന്ധിച്ച് തനിക്ക് പ്രശ്നങ്ങളില്ലെങ്കിൽ മറ്റാർക്കാണ് പ്രശ്നമെന്നും സച്ചിദാനന്ദൻ.

പുസ്തക പ്രസാധനത്തിന് തടസം നിൽക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന് ഭൂഷണമല്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പ്രതികരിച്ചു. വായനക്കാരന്റെ സ്വാതന്ത്ര്യം കൂടിയാണ് തടയപ്പെടുന്നത്. മുഖ്യമന്ത്രി ഇക്കാര്യം വീണ്ടും പരിഗണിക്കണമെന്നും കുരീപ്പുഴ ശ്രീകുമാർ പ്രതികരിച്ചു.

മാവോയിസ്റ്റ് രൂപേഷിന്റെ ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിനാണ് സർക്കാർ പ്രസിദ്ധീകരണ അനുമതി നൽകുമെന്ന ഉറപ്പ് പാലിക്കാത്തത്. മുഖ്യമന്ത്രിയും നിയമവകുപ്പും അനുകൂല നിലപാടെടുത്തിട്ടും ഉടക്കിട്ട് ജയിൽ വകുപ്പ്. ജയിൽ വകുപ്പിന്റെ എതിർപ്പ് വ്യക്തമാക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

ദേശവിരുദ്ധ ഉള്ളടക്കം ഇല്ലെന്നും സാങ്കല്പിക രചനയെന്നും ജയിൽ വകുപ്പ് തന്നെ സ്ഥിരീകരിക്കുന്ന പുസ്തകത്തിന് അനുമതി നിഷേധിക്കുന്നത് വിചിത്ര വാദങ്ങൾ ഉയർത്തിയാണ്. പുസ്തകത്തിലെ പത്ത് ഭാഗങ്ങളിൽ മാറ്റം വരുത്തണമെന്നും യുഎപിഎ നിയമത്തെ എതിർക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്നും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. നിയമ വകുപ്പും സാഹിത്യ അക്കാദമി ഭാരവാഹികളും പരിശോധിച്ച നോവൽ മറ്റൊരു എഴുത്തുകാരനെ കൊണ്ട് തിരുത്തി എഴുതിക്കണമെന്നും നിർദേശം. അതേസമയം പ്രസാധനത്തിന് അനുമതി നൽകണമെന്നാണ് രൂപേഷിന്റെ കുടുംബവും, സാംസ്‌കാരിക പ്രവർത്തകരും ആവശ്യപ്പെടുന്നത്.

SCROLL FOR NEXT