KERALA

പരാതിക്കാരിയെ അധിക്ഷേപിച്ച സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല; പൊലീസിന്റേത് നാണം കെട്ട നിലപാട്: കെ. സുധാകരന്‍

''പരാതിക്കാരിയെ സൈബര്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടക്കുന്ന നിയമനടപടികളെ സ്വാഗതം ചെയ്യുന്നു''

Author : ന്യൂസ് ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം കേസെടുക്കുന്നുവെന്ന് കെ. സുധാകരന്‍. പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും പൊലീസിന്റേത് നാണം കെട്ട നിലപാടെന്നും കെ. സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ സുധാകരന്റെ പ്രതികരണം.

പരാതിക്കാരിയെ സൈബര്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടക്കുന്ന നിയമനടപടികളെ സ്വാഗതം ചെയ്യുന്നു. അത്തരത്തിലുള്ള വ്യക്തിഹത്യകളോട് ഒരിക്കലും യോജിക്കുന്നില്ല. പക്ഷെ ഈ വിഷയത്തില്‍ കൂടുതല്‍ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങള്‍ എത്താന്‍ കാരണക്കാരായ സിപിഎം-ബിജെപി നേതാക്കള്‍ക്കെതിരെയും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കേസെടുക്കാത്തത് ഇപ്പോള്‍ നടക്കുന്ന നിയമനടപടികളെപ്പറ്റി സംശയം ജനിപ്പിക്കുന്നു എന്നും കെ. സുധാകരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പരാതിക്കാരിയെ സൈബര്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടക്കുന്ന നിയമനടപടികളെ സ്വാഗതം ചെയ്യുന്നു. അത്തരത്തിലുള്ള വ്യക്തിഹത്യകളോട് ഒരുതരത്തിലും യോജിക്കുന്നില്ല. എന്നാല്‍ പരാതിക്കാരിയുടെ പേരും സ്ഥാപനവും ഒക്കെ നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെയും, കൂടുതല്‍ ആളുകളിലേക്ക് പരാതിക്കാരിയുടെ വിവരങ്ങള്‍ എത്താന്‍ കാരണക്കാരായ സിപിഎം-ബിജെപി നേതാക്കള്‍ക്കെതിരെയും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കേസെടുക്കാത്തത് ഇപ്പോള്‍ നടക്കുന്ന നിയമനടപടികളെപ്പറ്റി സംശയം ജനിപ്പിക്കുന്നു.

കക്ഷി രാഷ്ട്രീയഭേദം ഇല്ലാതെ നവമാധ്യമങ്ങളില്‍ പരാതിക്കാരിക്കെതിരെ നടന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പൊലീസിന്റെ നാണംകെട്ട നിലപാടാണ്. ഈ കേസിന്റെ മറവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടിയും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയും നവമാധ്യമങ്ങളില്‍ മാന്യമായി പൊരുതുന്നവരുടെ ശബ്ദമില്ലാതാക്കാമെന്ന് കരുതരുത്.

ഈ നാട്ടിലെ പല മാധ്യമങ്ങളും ഞങ്ങള്‍ക്കെതിരെയും പാര്‍ട്ടിക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന ഈ കുട്ടികളാണ്.

അവര്‍ക്ക് തെറ്റ് പറ്റിയാല്‍ നിയമനടപടികള്‍ എടുക്കണം. ചെയ്യാത്ത തെറ്റുകള്‍ തലയില്‍ അടിച്ചേല്‍പ്പിച്ച് അവരെ അവസാനിപ്പിച്ചാല്‍ സിപിഎമ്മിന്റെ കുപ്രചാരണങ്ങള്‍ തടുക്കാന്‍ ആളുണ്ടാകില്ല എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ഭരണകൂട ഭീകരതയില്‍ നിന്നും പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

2026-ല്‍ ഭരണം മാറുമെന്നും കോണ്‍ഗ്രസ് മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമുള്ള കാര്യം നീതിയും ന്യായവും പുലര്‍ത്താതെ സിപിഎമ്മിന് വേണ്ടി വേട്ടക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്താല്‍ നന്ന്.

SCROLL FOR NEXT