കണ്ണൂർ: കണ്ണൂർ ഉൾപ്പെടാത്ത പട്ടിക പുറത്തുവന്നതിന് പിന്നാലെ അതൃപ്തി കടുപ്പിച്ച് കെ. സുധാകരൻ. അടൂർ പ്രകാശും, എം.കെ. രാഘവനും സുധാകരനുമായി നടത്തിയ അനുനയ ചർച്ച പാളി. നാളെ (ബുധനാഴ്ച) നിലപാട് വ്യക്തമാക്കാൻ സുധാകരൻ മാധ്യമങ്ങളെ കണ്ടേക്കും.
സുധാകരനെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതോടെ കണ്ണൂരിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സണ്ണി ജോസഫിന് എതിരെ പടയൊരുക്കം. സണ്ണി ജോസഫിന് വേണ്ടി പ്രവർത്തിക്കരുതെന്ന് ആഹ്വാനം. കെ. സുധാകരന് സീറ്റ് കൊടുത്തില്ലെങ്കിൽ സണ്ണി ജോസഫിന് വേണ്ടി പ്രവർത്തനത്തിന് ഇറങ്ങരുതെന്നാണ് ആഹ്വാനം. ചാറ്റുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കോൺഗ്രസിൻ്റെ കൊട്ടിയൂർ മണ്ഡലം ഗ്രൂപ്പിലാണ് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നത്.
അതേസമയം, കണ്ണൂരിൽ കെ. സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനവും നടന്നു. ഡിസിസി പരിസരത്ത് 20ഓളം പ്രവർത്തകരാണ് പ്രകടനം നടത്തിയത്. സുധാകരനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം.