കോഴിക്കോട്: മഴക്കെടുതിയിൽ സർക്കാർ ഇടപെടൽ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മുൻ സർക്കാരിനേയും നിലിലെ സർക്കാരിനേയും പരിഹസിച്ചായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കടുക്കനിട്ടവൻ പോയി കമ്മലിട്ടവൻ വന്ന അവസ്ഥയിലാണ് കേരളമെന്ന് കെ. സുരേന്ദ്രൻ പരിഹസിച്ചു. കോൺഗ്രസ് എംഎൽഎമാർ പോലും പരാതി പറയുന്ന അവസ്ഥയാണ്. എല്ലാ കാര്യങ്ങളും മന്ത്രിമാരെ ഏൽപ്പിച്ച് മുഖ്യമന്ത്രി മറ്റു തിരക്കുകളിലാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരമദയനീയമാണ്. വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീഴാനാണ് മലയാളിയ്ക്ക് യോഗമെന്നും സുരേന്ദ്രൻ കുറിപ്പിൽ പറയുന്നു.
"
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
കടുക്കനിട്ടവൻ പോയി കമ്മലിട്ടവൻ വന്നു എന്ന അവസ്ഥയിലാണ് കേരളം ഇപ്പോൾ. മഴക്കെടുതിയുടെ തീരാദുരിതത്തിലാണ് മലയാളികൾ. പത്തോളം മനുഷ്യരുടെ ജീവഹാനി. അത്രതന്നെ ആളുകൾ ഒഴുക്കിൽപ്പെട്ടു. അനേകം വീടുകൾ വെള്ളത്തിനടിയിലായി. ഒരിടത്തും കാര്യമായി സർക്കാരിന്റെ ഇടപെടലുകൾ കാണുന്നില്ല. കോൺഗ്രസ്സിന്റെ എം. എൽ. എ മാരും പരാതി പറയുന്ന അവസ്ഥ. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും മന്ത്രിമാരെ ഏൽപ്പിച്ച് മറ്റുതിരക്കുകളിൽ. ഏകോപനം സമ്പൂർണ്ണമായി പാളി. സന്നദ്ധസംഘടനകളും സാമൂഹ്യപ്രവർത്തകരും സജീവമായി രംഗത്തുണ്ടെങ്കിലും ദുരിതാശ്വാസ ക്യാംപുകളുടെ അവസ്ഥ പരമദയനീയം. മനുഷ്യനിർമ്മിത കള്ളാടി ദുരന്തത്തിൽ മരിച്ചവരത്രയും അതിഥി തൊഴിലാളികളായതിനാൽ അതിന് വേണ്ടത്ര ശ്രദ്ധയും ലഭിച്ചില്ല. പതിനെട്ടിലേയും പത്തൊമ്പതിലേയും ദുരന്തങ്ങളിൽ നിന്ന് നാമൊരു പാഠവും പഠിച്ചില്ല. ആവശ്യത്തിന് പണം കയ്യിലുണ്ടായിട്ടും ചൂരൽമല ദുരിതബാധിതർ ഇന്നും പ്രതിഷേധത്തിലാണ്. രണ്ട് വർഷം കഴിഞ്ഞിട്ടും വിലങ്ങാട് ദുരിതബാധിതരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ആലപ്പുഴയിലും പത്തനം തിട്ടയിലും പതിവു സംഭവങ്ങൾ തന്നെയാണ് ആവർത്തിക്കുന്നത്. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീഴാനാണ് മലയാളിക്ക് ഏതുകാലത്തും യോഗം."