തിരുവനന്തപുരം: ബിജെപി മുതിർന്ന നേതാക്കളായ കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കോർ കമ്മിറ്റിയിൽ വിമർശനം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതാണ് തോൽവിക്ക് കാരണമായത്, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സഭയ്ക്ക് എതിരായ പരാമർശത്തിൽ പി.സി. ജോർജിനും ഷോൺ ജോർജിനും യോഗത്തിൽ വിമർശനം ഉണ്ടായി. പരാമർശങ്ങൾ അനവസരത്തിൽ ആയിരുന്നെന്ന് രൂക്ഷ വിമർശനം.
അതേസമയം, വി. മുരളീധരൻ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായേക്കും എന്ന് സൂചന. ദേശീയ നേതൃത്വത്തിന്റേതാണ് നിർദേശം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള നിർണായക കോർ കമ്മിറ്റി യോഗം തുടരുകയാണ്. സംസ്ഥാന അധ്യക്ഷനായതിനാൽ രാജീവ് ചന്ദ്രശേഖർ ആ സ്ഥാനത്തേക്ക് വരേണ്ടതില്ല, അതിനേക്കാൾ നല്ലത് വി. മുരളീധരനാണ് എന്ന നിർദേശമാണ് കേന്ദ്രത്തിനുള്ളത് എന്നാണ് സൂചന. ഇന്നോ നാളെയോ കേന്ദ്രത്തിൽ നിന്നാകും ഇതു സംബന്ധിച്ചുള്ള തീരുമാനം വാർത്താക്കുറിപ്പായോ വാർത്താ സമ്മേളനത്തിലോ പുറത്തുവരുക.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ എന്നിവരായിരുന്നു വിജയിച്ചത്.