തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതികരിച്ച് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള. കാഫിർ സ്ക്രീൻഷോട്ട് വിവാദം ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമിച്ചു. യുഡിഎഫ് വിജയിക്കുമെന്ന ഘട്ടം വന്നപ്പോൾ സിപിഐഎമ്മിന് ഭ്രാന്തിളകി എന്നും പാറക്കൽ അബ്ദുള്ള പരിഹസിച്ചു.
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം പോലും നടത്താതെയാണ് ലീഗ് പ്രവർത്തകനെതിരെ കേസെടുത്തത്. സംഭവത്തിൽ ഗൂഢാലോചന നടന്നു എന്നതിൽ സംശയമില്ലെന്നും സ്ക്രീൻഷോട്ട് നിർമിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നും പാറക്കൽ അബ്ദുള്ള പറഞ്ഞു.
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കാഫിര്‍സ്‌ക്രീന്‍ ഷോട്ട്. തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ. ശൈലജ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുണ്ടായിരുന്നത്. ഈ സന്ദേശം പെട്ടെന്ന് തന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിൻ്റെ ആരോപണം.
അതേസമയം, റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.