തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട് വിവാദം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കി.
കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. വടകര സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും ഉത്തരവുണ്ട്. വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുണ്ടായിരുന്നത്. ഈ സന്ദേശം പെട്ടെന്ന് തന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിൻ്റെ ആരോപണം.
റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. വടകര സിഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച നിർണായ വിവരം ലഭിച്ചത്.