വയനാട്: കള്ളാടി മണ്ണിടിച്ചിൽ കാണാതായ അവസാനത്തെയാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണയുടേതാണെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ച് മന്ത്രി ടി. സിദ്ധിഖ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
മീനാക്ഷി പാലത്തിന് 350 മീറ്റർ അകലെയുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം ഇന്ന് കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കള്ളാടി മണ്ണിടിച്ചിലിൻ്റെ പൂർണ ഉത്തരവാദിത്വം ദിലീപ് ബിൽകോൺ കമ്പനിക്കെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടിയാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനെ പദ്ധതിയുടെ പ്രോജക്ട് കോർഡിനേറ്റർ എസ്പിവിയായി നിയമിച്ചത്.
ദിലീപ് ബിൽകോണിനാണ് ഇപിസി കരാറുകാരൻ എന്ന നിലയിൽ പദ്ധതിയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മുഴുവൻ ഉത്തരവാദിത്തം. എഞ്ചിനീയറിങ്ങും രൂപകൽപ്പനയും, ടണൽ, കണക്ഷൻ റോഡുകൾ എന്നിവ ഉൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നടത്തേണ്ടത് കരാർ കമ്പനി ആണെന്നും കൊങ്കൺ അതോറിറ്റി വ്യക്തമാക്കി.