കണ്ണൂർ: ശ്രീകണ്ഠപുരത്ത് ഉത്തർപ്രദേശ് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചത് മർദനമേറ്റതിനെ തുടർന്നെന്ന് പരാതി. ചേപ്പറമ്പിലെ ബാർബർഷോപ്പ് തൊഴിലാളി ബസന്ത്പൂർ സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. ഹൃദ്രോഗിയായ നയിമിനെ കടയിൽ വച്ച് ഒരു സംഘം മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കടയുടമ ആരോപിച്ചു. സംഭവത്തിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു.
ചേപ്പറമ്പിലെ ബാർബർ ഷോപ്പിൽ ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ക്രിസ്മസ് തലേന്ന് തർക്കമുണ്ടായിരുന്നു. ജോണി സെബാസ്റ്റ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പിലെ തൊഴിലാളിയായ നയിം സൽമാനി കൂടുതൽ തുക വാങ്ങിയെന്ന് ആരോപിച്ചായിരുന്നു തർക്കം. ജിസ് വർഗീസ് എന്നയാളാണ് നയീമുമായി തർക്കിച്ചത്. അടുത്ത ദിവസം സുഹൃത്തുക്കളുമായി എത്തിയ ജിസ് ജോലി ചെയ്യുകയായിരുന്ന നയിമിനെയും മകനെയും ആക്രമിച്ചു.
സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടാണ് മർദനം അവസാനിപ്പിച്ചത്. ഇതേ സംഘം രാത്രിയിൽ കൊട്ടൂർ വയലിലെ താമസ സ്ഥലത്ത് എത്തി നയിം ഉപയോഗിക്കുന്ന സ്കൂട്ടർ അടിച്ചു തകർത്തു. ഭയം കാരണം നയീം ഈ മുറിയിൽ നിന്ന് സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് മാറിയിരുന്നു.
അടുത്ത ദിവസം രാവിലെ ശ്രീകണ്ഠപുരം ടൗണിലൂടെ നടക്കുന്നതിനിടെ നയീം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജിസ് വർഗീസും സംഘവും നടത്തിയ അക്രമവും ഭീഷണിയും കാരണമാണ് നയിം മരിച്ചതെന്നാണ് കടയുടമ ഉടമ ജോണി സെബാസ്റ്റ്യന്റെ ആരോപണം.
അസ്വാഭാവിക മരണത്തിനും, കടയിൽ കയറി അക്രമിച്ചതിനും ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം നയിമിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.