Source: FB
KERALA

"പിഎം ശ്രീയിൽ സ്വന്തം നിലപാട് ഉയർത്തിപ്പിടിച്ച് സമരം ചെയ്തു"; എബിവിപിയെ അഭിനന്ദിച്ച് എസ്എഫ്ഐ നേതാവിൻ്റെ എഫ്ബി പോസ്റ്റ്

കേരള സർക്കാർ ചതിച്ചത് എസ്എഫ്ഐയെയാണ്. എസ്എഫ്ഐ നേതൃത്വം വിദ്യാർഥികളോട് മറുപടി പറഞ്ഞേ പറ്റൂവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

പിഎം ശ്രീ പദ്ധതിയിൽ അപ്രതീക്ഷിത ഒപ്പിടലിന് പിന്നാലെ എബിവിപിയെ അഭിനന്ദിച്ച് എസ്എഫ്ഐ നേതാവ്. തലശേരി ബ്രെണ്ണൻ കോളേജ് യൂണിറ്റ് സെക്രട്ടറിയും എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ഏരിയ സെക്രട്ടറിയും ആയിരുന്ന എസ്എഫ്ഐ നേതാവ് അഡ്വ. ഖലീൽ അഹമ്മദ് സഹീറാണ് എബിവിപിക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. കേരള സർക്കാർ ചതിച്ചത് എസ്എഫ്ഐയെയാണ്. എസ്എഫ്ഐ നേതൃത്വം വിദ്യാർഥികളോട് മറുപടി പറഞ്ഞേ പറ്റൂവെന്നും അഡ്വ. ഖലീൽ അഹമ്മദ് സഹീർ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കേരള സർക്കാരിന് അഭിവാദ്യങ്ങൾ

കേരളത്തിലെ സ്കൂളുകളിൽ പ്രധാന മന്ത്രിയുടെ ഐശ്വര്യം വരവായി.. രാജ്യം ഓന്നായി അണിചേർന്ന പദ്ധതിയിൽ കേരളവും പങ്കു ചേരുമ്പോള് വിദ്യാർഥികൾക്ക് ഇരട്ടി മധുരമാകും

2019 NEP യുടെ കരട് കത്തിച്ചത് മുതൽ സമര പരമ്പര ചെയ്ത ഏറ്റവും ഒടുവിൽ സർവകക്ഷി യോഗം കഴിഞ്ഞു എസ് എഫ് എ സംസ്ഥാന സെക്രട്ടറി കേരള വിദ്യാർത്ഥികൾക്ക് ഇത് ഇവിടെ നടപ്പിലാവില്ല എന്ന് പറഞ്ഞ ഉറപ്പും പാഴായി..

കേരള സർക്കാർ ചതിച്ചത് SFI യെയാണ് .. SFI നേതൃത്വം വിദ്യാർഥികളോട് മറുപടി പറഞ്ഞേ പറ്റൂ ..

ഇനി സംഘി ചാപ്പകളുടെ വരവാണ്… കുറെ കാലം മറ്റ് പാർട്ടികളിലെ പലർക്കും.. സ്വതന്ത്ര നിലപാട് പറയുന്ന ചിലർക്കും സി പി എമും അവരുടെ അണികളും അടിച്ച് കൊടുത്ത “സംഘി “ ചാപ്പ തിരിച്ചു കിട്ടുമ്പോള് രണ്ട് കയ്യും നീട്ടി സ്വീകരിച്ചോളൂ…

സ്വന്തം നിലപാട് ഉയർത്തിപ്പിടിചു സമരം ചെയ്തു കേരളത്തിൽ PM ശ്രീ നടപ്പിൽ വരുത്തിയ എബിവിപി കേരള ഘടകത്തിന് അഭിവാദ്യങ്ങൾ ..

കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ കേരളം ഒപ്പുവെച്ചത്. സിപിഐയുടെ എതിര്‍പ്പ് വകവെക്കാതെയാണ് കേന്ദ്രവുമായുള്ള ധാരണാ പത്രത്തില്‍ കേരളം ഒപ്പുവെച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പുവെച്ചത്. ഇതോടെ, തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് തവണ സിപിഐ എതിര്‍ത്ത പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ചത്. സിപിഐക്കു പുറമെ, പദ്ധതിയില്‍ ഒപ്പ് വെക്കുന്നതിനെതിരെ ആര്‍ജെഡിയും രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT