മലപ്പുറം: ഇടതുബന്ധം അവസാനിപ്പിച്ച് ലീഗിലേക്ക് മടങ്ങി മുൻ എംഎൽഎ കാരാട്ട് റസാഖ്. പി.കെ. ഫിറോസ്, എം.കെ. മുനീർ എന്നിവരോടൊപ്പം പാണക്കാട്ട് എത്തിയ ശേഷം കാരാട്ട് റസാഖ് ലീഗിൽ അംഗത്വമെടുത്തത്. തറവാട്ടിലേക്ക് തിരിച്ചെത്തിയെന്നും മറ്റു കാര്യങ്ങള് ഇന്ന് വൈകീട്ട് 4 മണിക്ക് കൺവൻഷനിൽ പറയുമെന്നും കാരാട്ട് റസാഖ് പറഞ്ഞു. സിപിഐഎമ്മിന് സഹയാത്രികരെ ചേർത്ത് പിടിക്കാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ട് മാതൃസംഘടനയിലേക്ക് മടങ്ങുന്നു എന്നും കാരാട്ട് റസാഖ് അറിയിച്ചു.
"10 കൊല്ലം മുൻപ് ഒരു തെരഞ്ഞെടുപ്പുകാർത്താണ് കാരാട്ട് റസാഖ് പാർട്ടി വിട്ടുപോയത്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിലേക്ക് തിരിച്ചെത്തി. ഉപാധികളില്ലാതെയാണ് കാരാട്ട് റസാക്ക് പാർട്ടിയിലേക്ക് തിരിച്ചുവരുന്നത്", പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി റസാഖ് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ മത്സരിക്കാനില്ലെന്ന് റസാഖ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ സിപിഐഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും, എന്നാൽ അത് പരിഹരിച്ചുവെന്നും തരത്തിലുള്ള വാർത്തകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ലീഗിലേക്ക് മടങ്ങുകയാണ് എന്ന വിവരം കാരാട്ട് റസാഖ് ഔദ്യോഗികമായി പുറത്തുവിടുന്നത്.