കണ്ണൂർ: കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉപകർമിയ്ക്ക് വിലക്കെന്ന് പരാതി. മകൾ മറ്റൊരു സമുദായത്തിൽ നിന്ന് വിവാഹം ചെയ്തതിനെ തുടർന്നാണ് ക്ഷേത്രം മാനേജിങ് ട്രസ്റ്റി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഉപകർമി സി.വി. രാജൻ്റെ ആരോപണം.
പൂജകൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയെന്നാണ് ഉപകർമിയായ സി.വി. രാജൻ ആരോപിക്കുന്നത്. സ്വന്തം വീട്ടിൽ താമസിച്ച് ക്ഷേത്ര കാര്യങ്ങൾ ചെയ്യേണ്ട എന്നും വാടകക്ക് താമസിച്ചാൽ പൂജ ചെയ്യാം എന്നുമാണ് ക്ഷേത്രം ട്രസ്റ്റിയുടെ നിർദേശം.
വരുമാനം മുടങ്ങുന്നതിനാൽ അതിനും തയ്യാറാണെന്ന് രാജൻ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ നിലപാടിനെതിരെ സി.വി. രാജൻ മലബാർ ദേവസ്വം ബോർഡിൽ പരാതി നൽകി. അതേസമയം രാജനെ മാറ്റി നിർത്തിയത് മോശം പെരുമാറ്റവും കൃത്യനിഷ്ഠത പാലിക്കാത്തതും കൊണ്ടാണെന്ന് ക്ഷേത്ര ട്രസ്റ്റി ആരോപിച്ചു.