KERALA

"സ്വൈര്യജീവിതം ഇല്ലാതായി, വീടുകളിൽ വിള്ളൽ"; കാസർഗോഡ് കരിങ്കൽ ക്വാറിക്കെതിരെ സമരം ശക്തം

ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹ സമരം.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: എണ്ണപ്പാറയിലെ മലയാറ്റുകര കരിങ്കൽ ക്വാറിക്കെതിരെ സമരം ശക്തമാവുന്നു. പോളിങ് ദിനത്തിലും വിഷുദിനത്തിലും സമരപ്പന്തലിരുന്ന് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് തുടക്കമിട്ടത്.

ജില്ലയിലെ മലയോര പ്രദേശമായ കോടോം-ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹം നടക്കുന്നത്.

നിരവധി ചെറുകിട ക്വാറികൾ ഉള്ള മേഖലയാണ് ഈ പ്രദേശം. എന്നാൽ ഇത് വൻതോതിൽ കല്ലെടുക്കുന്ന ക്വാറിയാണെന്നും വൻ സ്ഫോടനങ്ങൾ ആണ് ഇവിടെ നടത്തുന്നതെന്നുമാണ് ജനകീയ സമിതിയുടെ ആരോപണം. പ്രദേശത്തെ സാധാരണക്കാരായ കുടുംബങ്ങളുടെ സ്വൈര്യജീവിതം ഇല്ലാതായെന്ന് നാട്ടുകാർ പറഞ്ഞു. സ്ഫോടനത്തിൽ പല വീടുകൾക്കും വിള്ളൽ സംഭിച്ചിട്ടുണ്ട്.

സാങ്കേതിക അനുമതികൾ മുഴുവനും ഉണ്ടെന്ന് ക്വാറി നടത്തിപ്പുകാരുടെ വാദം. നാട്ടുകാരോട് ഒരു ചർച്ചയും ഇല്ലാതെയാണ് ജനവാസപ്രദേശത്തിനടുത്ത് കരിങ്കൽക്വാറിയുടെ പ്രവർത്തനം ആരംഭിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒരു കാരണവശാലും ക്വാറി നടത്തിപ്പ് അനുവദിക്കില്ലെന്ന നിലപാടിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് ജനകീയ സമിതി സമര രംഗത്തുള്ളത്.

SCROLL FOR NEXT