കൊല്ലം: സ്വർണക്കൊള്ള കേസ് എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണക്കൊള്ള കേസിലേക്ക് സോണിയാ ഗാന്ധിയുടെ പേര് കൂടി വലിച്ചിടുന്നത്. ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സ്വർണം വാങ്ങിയ ബെല്ലാരി സ്വദേശി ഗോവര്‍ധനും സോണിയാ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പ്രതികള്‍ക്ക് കനത്ത സുരക്ഷാവലയത്തിലുള്ള കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കാണാന്‍ എങ്ങനെ അവസരം ലഭിച്ചുവെന്നും മുഖ്യമന്ത്രി ചോദിച്ചു. മുന്‍പ് കെ. കരുണാകരനു പോലും കാണാന്‍ കഴിയാതെ മടങ്ങേണ്ടിവന്നിട്ടുണ്ട്. അത്രയും സുരക്ഷയുള്ള സ്ഥലത്ത് സോണിയാ ഗാന്ധിയെ കാണാൻ സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് എങ്ങനെ സാധിച്ചുവെന്നും മുഖ്യമന്ത്രി ചോദിച്ചു.