തിരുവനന്തപുരം: കേരളത്തില്‍ 10 വർഷമായി തുടരുന്ന ദുർഭരണം ഉടൻ അവസാനിക്കുമെന്നും യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും കെ.സി. വേണുഗോപാല്‍. ഉടന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും എംപിമാര്‍ മത്സരിക്കുമോ എന്നതിലും ഉത്തരമുണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളൂവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ജി. സുധാകരനുമായി സംസാരിച്ചിട്ടില്ല. അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കും. കെ. സുധാകരനുമായി സംസാരിക്കും. ലീഗുമായി പ്രശ്നമില്ലെന്നും സീറ്റ് ധാരണയില്‍ അവസാനവട്ട മിനുക്ക് പണി നടക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ തന്നെ സിപിഐഎമ്മും സിപിഐയും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പോലും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. അതേസമയം പുറത്തുവരുന്ന സൂചനകളനുസരിച്ച് പറവൂരില്‍ വിഡി സതീശന്‍ മത്സരിക്കും. അന്‍വര്‍ സാദത്ത് ആലുവയിലും എപി അനില്‍ കുമാര്‍ വണ്ടൂരും ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിലും, ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിലും സിആര്‍ മഹേഷ് കരുനാഗപ്പള്ളിയിലും മാത്യു കുഴല്‍നാടന്‍ മൂവാറ്റുപുഴയിലും മത്സരിക്കുമെന്നാണ് സൂചന.
എല്‍ദോസ് പി. കുന്നപ്പള്ളി പെരുമ്പാവൂരിലും ഐസി ബാലകൃഷ്ണന്‍ സുല്‍ത്താന്‍ ബത്തേരിയും എം വിന്‍സെന്റ് കോവളത്തും പി.സി. വിഷ്ണുനാഥ് കുണ്ടറയിലും മത്സരിച്ചേക്കും. രമേശ് ചെന്നിത്തല ഹരിപ്പാടും റോജി എം ജോണ്‍ അങ്കമാലിയിലും സജീവ് ജോസഫ് ഇരിക്കൂറും മത്സരിച്ചേക്കും. ചാലക്കുടിയില്‍ സനീഷ് കുമാര്‍ ജോസഫും പേരാവൂരില്‍ സണ്ണി ജോസഫും മത്സരിച്ചേക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തും ടി.ജെ. വിനോദ് എറണാകുളത്തും ടി സിദ്ദീഖ് കല്‍പ്പറ്റയിലും ഉമ തോമസ് തൃക്കാക്കരയിലും മത്സരിക്കുമെന്നും സൂചനകളുണ്ട്.
24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരികയാണ് 'മിഷന്‍ 26'ന്റെ ലക്ഷ്യമെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.