തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആശങ്ക ദുരീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. നയപരമായ കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യും. പുതിയ സർക്കാർ ആയത് കൊണ്ട് പല കാര്യങ്ങളിലും ആശങ്ക ഉയരുമെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിലെ നികുതി ഇളവ് പ്രഖ്യാപനം വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതിയെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 175 ശതമാനം വിൽപ്പന നികുതി നിരക്കും നിശ്ചയിക്കും. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.