തിരുവനന്തപുരം: പുനഃസംഘടനയിൽ ഇടഞ്ഞ കെ. മുരളീധരനുമായി കെ.സി. വേണുഗോപാൽ കൂടിക്കാഴ്ച നടത്തും. ഒക്ടേബർ 22നാണ് കൂടിക്കാഴ്ച. കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയാണ് കെ.സി. വേണുഗോപാൽ കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തുക. മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുരളീധരന്‍ വിശ്വാസ സംരക്ഷണ യാത്രയില്‍ പങ്കെടുക്കാനായി പന്തളത്തേക്ക് തിരിച്ചതെന്നാണ് വിവരം.
തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ കെ. മുരളീധരന്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് മുരളീധരനെ അനുനയിപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്. കെപിസിസി നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് കെ. മുരളീധരന്‍ വിശ്വാസ സംരക്ഷണ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാമെന്ന് അറിയിച്ചത്. ഇതിനായി ഗുരുവായൂരിലായിരുന്ന അദ്ദേഹം സംഗമത്തില്‍ പങ്കെടുക്കാനായി ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും കെ. മുരളീധരൻ വിട്ടുനിന്നത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു.ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും ശനിയാഴ്ചത്തെ വിശ്വാസ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാതെ അദ്ദേഹം മാറിനില്‍ക്കാന്‍ തീരുമാനിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
തുടര്‍ന്ന് വി.ഡി. സതീശന്‍ കെ. മുരളീധരനുമായി സംസാരിച്ചതിനു പിന്നാലെയാണ് കെ. മുരളീധരന്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാമെന്ന് അറിയിച്ചത്. പുനഃസംഘടനയിൽ മുരളീധരൻ്റെ നോമിനിയെ പരിഗണിക്കുമെന്ന് സണ്ണി ജോസഫും ഉറപ്പുനൽകിയിട്ടുണ്ട്.