Source: Screengrab
KERALA

സ്വർണക്കൊള്ളയിൽ പ്രക്ഷുബ്ദം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; സർക്കാരിന് മർക്കട മുഷ്ടിയും അഹങ്കാരവും, ജനം മറുപടി നൽകുമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷത്തിന് എങ്ങനെയെങ്കിലും സഭ തീർന്നുകിട്ടിയാൽ മതിയെന്ന നിലപാടാണെന്ന് എം.ബി. രാജേഷ്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളന ദിവസവും ശബരിമല സ്വർണക്കൊള്ള ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ കലുഷിതമായി. ബാനറുകളും പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളികളോടെ സ്പീക്കറുടെ ഡയസിന് അടുത്ത് പ്രതിപക്ഷം പ്രതിഷേധിച്ചു.

എന്നാൽ പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ തയ്യാറാകാത്തത് ഉയർത്തി സഭയിൽ ഭരണപക്ഷം പ്രതിരോധം തീർത്തു. പ്രതിപക്ഷത്തിന് എങ്ങനെയെങ്കിലും സഭ തീർന്നുകിട്ടിയാൽ മതിയെന്ന നിലപാടാണെന്ന് എം.ബി. രാജേഷ് പറഞ്ഞു. സഭയിൽ നിന്ന് പുറത്തിറങ്ങിയാൽ പ്രതിപക്ഷത്തെ ജനങ്ങൾ ആഴക്കിണറ്റിലേക്ക് വലിച്ചെറിയുമെന്നും രാജേഷ് പറഞ്ഞു. പ്രതിപക്ഷത്തെ നശീകരണാത്മക പ്രതിപക്ഷം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മന്ത്രി പി. രാജീവ് സഭയിൽ ആഞ്ഞടിച്ചത്.

പിന്നീട് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. മർക്കട മുഷ്ടിയും അഹങ്കാരവും ആണ് സഭയിൽ കണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏകാധിപത്യ ഭരണം അവസാനിക്കണമെന്ന് ജനങ്ങൾക്ക് ആഗ്രഹം, ജനങ്ങൾ അവിശ്വാസപ്രമേയം പാസാക്കും. ദേവസ്വം മന്ത്രിയുടെ പെരുമാറ്റം 'അന്യൻ' കഥാപാത്രത്തെ പോലെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടെ ആവശ്യം നിയമസഭ തള്ളി. താൻ വായിച്ച ഭാഗങ്ങളാകണം നയപ്രഖ്യാപനമെന്ന ഗവർണറുടെ ആവശ്യം ആണ് സഭ തള്ളിയത്. തിരുത്തലിലെ എതിർപ്പ് മന്ത്രിസഭയെയോ മുഖ്യമന്ത്രിയോ ഗവർണർ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്തോടുകൂടിയാണ് നയപ്രഖ്യാപന പ്രസംഗം ഗവർണർക്ക് നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മാർച്ച് 26 വരെ നിശ്ചയിച്ചിരുന്ന സമ്മേളന കാലയളവ് ഇന്നത്തോടെ വെട്ടിച്ചുരുക്കിയത്. ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം എഴുതി നൽകാത്ത, ഒരു അവിശ്വാസ പ്രമേയം പോലും അവതരിപ്പിക്കാത്ത സഭാ കാലയളവാണ് ഇന്നത്തോടെ അവസാനിച്ചത്.

SCROLL FOR NEXT