തിരുവനന്തപുരം: ഫിഷറീസ് മന്ത്രിയെപ്പറ്റി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. മന്ത്രിക്ക് കഴിവുകേടുണ്ടെന്ന് തോന്നലുണ്ടാക്കുന്ന ഇടപെടൽ ഭരണപക്ഷത്ത് നിന്നുണ്ടായി എന്നായിരുന്നു പിണറായിയുടെ പരാമർശം. വി.ഇ. അബ്ദുൽ ഗഫൂറിനെ പ്രതിപക്ഷ നേതാവ് അപമാനിച്ചെന്നും പരാമർശം പിൻവലിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പരാമർശം വളച്ചൊടിച്ചെന്നും കഴിവുറ്റ നേതാവാണ് അബ്ദുൽ ഗഫൂർ എന്നാണ് തൻ്റെ അഭിപ്രായം എന്നും പിണറായി വിജയൻ മറുപടി നൽകി. മത്സ്യ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ചുള്ള പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അടിയന്തര പ്രമേയ വിഷയത്തിന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ മറുപടി പറയുന്നതിനിടെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ടതാണ് സഭയിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്. മന്ത്രിയുടെ മറുപടിക്കിടെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ തണൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനായിരുന്നു ഷിബു ബേബി ജോണിൻ്റെ ശ്രമം.
ഫിഷറീസ് മന്ത്രിക്ക് കഴിവുകേടുണ്ടെന്ന രീതിയിലായിപ്പോയി ഷിബു ബേബി ജോണിൻ്റെ ഇടപെടൽ എന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇതോടെ ശക്തമായ പ്രതിഷേധം ഉയർത്തിയ ഭരണപക്ഷം പ്രതിപക്ഷ നേതാവ് ഫിഷറീസ് മന്ത്രിയെ അപമാനിച്ചെന്ന ആരോപണമുയർത്തി. തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഫിഷറീസ് മന്ത്രിയെ കുറിച്ച് നല്ല അഭിപ്രായം ആണുള്ളതെന്നും പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ പദ്ധതി ആയതുകൊണ്ടാണ് ഇടപെട്ടതെന്ന് പിന്നീട് ഷിബു ബേബി ജോണും വിശദീകരിച്ചു. ട്രോളിംഗ് കാലമായിട്ടും മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം വിതരണം ചെയ്യാത്തത് മൂലം ഗുരുതരമായ പ്രതിസന്ധി തീരദേശ മേഖലകളിൽ നിലനിൽക്കുന്നുവെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം പറഞ്ഞത്.
മത്സ്യത്തൊഴിലാളികൾക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു തുടങ്ങിയെന്നും സമയബന്ധിതമായി പൂർത്തിയാക്കും എന്നും ഫിഷറീസ് മന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ ഇന്നും സ്പീക്കർ അനുമതി നൽകിയില്ല. ഇതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
വാക്കൗട്ട് പ്രസംഗത്തിനിടെ മുൻമന്ത്രി കെ. രാജനും സ്പീക്കറും തമ്മിൽ കയർത്തു. പ്രസംഗത്തിൻ്റെ ഇടയിലെ സ്‌പീക്കറുടെ ഇടപെടലിനെ ചൊല്ലിയായിരുന്നു തർക്കം. കമൻ്റുകൾ മോശപ്പെട്ട ട്രോൾ ഉണ്ടാക്കുന്നുണ്ടെന്ന് കെ. രാജൻ പറഞ്ഞു. വാക്കൗട്ട് പ്രസംഗത്തിൽ ചെയറിനെ അപമാനിക്കുന്ന പണി പറ്റില്ലെന്നും പറയുന്ന വിഷയത്തിൽ മാത്രം നിന്ന് സംസാരിക്കാമെന്നും സ്പീക്കർ അറിയിച്ചു.
വാഹനങ്ങളിലെ മോഡിഫിക്കേഷൻ സംബന്ധിച്ച് ചോദ്യോത്തരവേളയിൽ ഗതാഗത മന്ത്രി വ്യക്തത വരുത്തി. അമിത വെളിച്ചവും ശബ്ദവും പുറത്തുവരുന്ന മോഡിഫിക്കേഷൻ അനുവദിക്കില്ലെന്ന് സി.പി. ജോൺ പറഞ്ഞു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയത് സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി തുറന്ന് സമ്മതിച്ചു. ധനാഭ്യർഥനകളിലെ ചർച്ചയും വോട്ടെടുപ്പും ധനബില്ലും പാസാക്കി നിയമസഭ നാളെ പിരിയും.