ഡൽഹി: മുതിർന്ന നേതാക്കളുമായി ഇന്നലെ അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനം വൈകരുതെന്ന അഭിപ്രായമാണ് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്. കർണാടകത്തിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ഡൽഹിയിലെത്താൻ സോണിയാ ഗാന്ധി നിർദേശിക്കുകയും ചെയ്തു.
നേതാക്കളുടെ അഭിപ്രായം ഖാർഗെയുമായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധി ഒന്നുകൂടി ചർച്ച ചെയ്തശേഷമാകും അന്തിമതീരുമാനം പ്രഖ്യാപിക്കുക. ഘടകകക്ഷികളെ വിവരം ഔദ്യോഗികമായി അറിയിച്ച് പിന്തുണ തേടും.
കെപിസിസി മുൻ അധ്യക്ഷരായ വി.എം. സുധീരൻ, എം.എം. ഹസൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുമായും അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡൻ്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരുമായാണ് ചർച്ച നടന്നത്.
മുരളീധരനും സുധീരനുമൊഴികെ മറ്റെല്ലാവരും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവുന്നതിനോട് യോജിച്ചതായാണറിയുന്നത്. ഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിനിടെ മുസ്ലീംലീഗിൻ്റെ അടിയന്തരയോഗം പാണക്കാട് ചേരും.
സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെങ്കിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ചയാകും. ആരെല്ലാം മന്ത്രിമാർ ആകണമെന്നതും ചർച്ചയാകുമെന്നാണ് വിവരം.